എജുക്കേഷന്‍ സിറ്റി ട്രാം സര്‍വീസ്  അടുത്തവര്‍ഷമാദ്യം തുടങ്ങും

ദോഹ: എജുക്കേഷന്‍ സിറ്റി ട്രാം സര്‍വീസ് അടുത്തവര്‍ഷം ആദ്യത്തോടെ തുടങ്ങും. ‘സ്മാര്‍ട്ട് പാര്‍ക്കിങ് കോണ്‍ഫറന്‍സി’നോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ക്യാപിറ്റല്‍ പ്രോജക്ട്സ് എന്‍ജിനീയര്‍ അഹമ്മദ് അല്‍ ഖന്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. 
കാമ്പസിലെ വിവിധ മേഖലകളെ ബന്ധിപ്പിച്ചുള്ള ട്രാം സര്‍വീസിന് ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം ആദ്യമോ തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു. 
ട്രാം സര്‍വീസിന്‍െറ നിര്‍മാതാക്കളായ സീമെന്‍സ് കമ്പനി പ്രോജക്ട് മാനേജര്‍മാര്‍ കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച പ്രസന്‍േറഷനില്‍ എജുക്കേഷന്‍ സിറ്റി നോര്‍ത്ത് ക്യാമ്പസിലെ ട്രാം സര്‍വീസിനുള്ള നിര്‍മാണങ്ങള്‍ 2016 ജൂണിലും സൗത്ത് ക്യാമ്പസിലേത് ഡിസംബറിലും പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, നേരത്തെ നിശ്ചയിച്ച സമയത്തില്‍നിന്നു മാറിയാണ് പുതിയ പ്രഖ്യാപനം. ജര്‍മനിയിലെ സീമെന്‍സ് കമ്പനിയില്‍നിന്നുള്ള ട്രാമുകളുടെ ആദ്യ ബാച്ച് കഴിഞ്ഞ വേനലില്‍തന്നെ ഖത്തര്‍ ഫൗണ്ടേഷന് ലഭിച്ചിരുന്നു. 
19 ട്രാമുകളാണ് സീമന്‍സ് ഖത്തറിലേക്കായി നിര്‍മിച്ചത്. 24 സ്റ്റേഷനുകളാണ് എജുക്കേഷന്‍ സിറ്റിയില്‍ ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ 16 എണ്ണം സര്‍വീസ് നടത്തും. തിരക്കുള്ള സമയങ്ങളില്‍ ഓരോ നാലു മിനിട്ടിലും ട്രാം സര്‍വീസുണ്ടാകും. ഓരോ ഭാഗത്തേക്കും മണിക്കൂറില്‍ 3,300 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകുംവിധമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 412 ദശലക്ഷം യു.എസ് റോഡളറാണ്. 
എജുക്കേഷന്‍ സിറ്റിയിലുള്ള നാല് പാര്‍ക്കിങ് കേന്ദ്രങ്ങളെയും ട്രാമുകള്‍ ബന്ധിപ്പിക്കുന്നുണ്ട്. കൂടാതെ സിദ്റ മെഡിക്കല്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍, ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ (ക്യു.എന്‍.സി.സി), ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളിലേക്കും സര്‍വീസുകളുണ്ടാകുമെന്ന് അല്‍ ഖന്‍ജി പ്രാദേശിക പത്രത്തോട് പറഞ്ഞു. വാഹന പാര്‍ക്കിങിനായി നിര്‍മിച്ച അല്‍ ശഖബ്, ക്യു.എന്‍.സി.സി കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങളിലായി 3000 കാറുകള്‍ക്ക് വരെ പാര്‍ക്ക് ചെയ്യാവുന്നതാണ്. ഖത്തര്‍ അകാദമി കാര്‍ പാര്‍ക്കിങ്ങിനെ തുരങ്കം സമീപത്തെ സ്കൂളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. 
ഇവിടെ 3000 കാറുകള്‍ക്ക് നിര്‍ത്തിയിടാന്‍ സൗകര്യമുണ്ട്. 2022 ഫിഫ ലോകകപ്പ് സമയത്ത് ഇവിടെ വി.ഐ.പി കാര്‍ പാര്‍ക്ക് ആക്കി മാറ്റും. 
മറ്റൊരു കാര്‍ പാര്‍ക്കിങ് കേന്ദ്രമായ ഓക്സിജന്‍ പാര്‍ക്ക് അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങില്‍ 1500 കാറുകള്‍ക്കാണ് സ്ഥല ലഭ്യതയുള്ളത്. 
എജുക്കേഷന്‍ സിറ്റിയിലായി ബസ്, ബൈക്ക് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്‍ ഖാജി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.