ഒക്ടോബര്‍ മാസത്തോടെ  500 ടാക്സികള്‍ കൂടി നിരത്തിലിറങ്ങും

ദോഹ: ഒക്ടോബര്‍ മാസത്തോടെ ഖത്തറിലെ നിരത്തുകളില്‍ അഞ്ഞൂറോളം പുതിയ ടാക്സികള്‍  ഓടിത്തുടങ്ങും. ‘കാര്‍സ്’ ടാക്സിയാണ് 500 കാറുകള്‍ കൂടി ഇറക്കുന്നത്. ഇതോടെ കര്‍വയുടെ കീഴിലുള്ള ടാക്സികളുടെ എണ്ണം 4,500 ആകും. ഈയാഴ്ച 25 പുതിയ കാറുകളുമായി സര്‍വീസ് വിപുലപ്പെടുത്തുന്ന ‘കാര്‍സ്’ ടാക്സി, ഒക്ടോബര്‍ വരെ ഓരോ മാസവും 75 മുതല്‍ 100 വരെ ടാക്സികളാണ് ഇറക്കുക. 2022 ലോകകപ്പ് ആകുമ്പോഴേക്കും രാജ്യത്തെ ടാക്സികളുടെ ആകെ എണ്ണം ഏഴായിരമാകും. കര്‍വക്ക് കീഴില്‍ ഒരു ടാക്സി കമ്പനിക്ക് കൂടി അനുമതി നല്‍കാനുള്ള തീരുമാനം പുരോഗമിക്കുകയാണ്. 
പൊതുമേഖല ഗതാഗത സ്ഥാപനമായ മുവാസ്വലാത്തിന്‍െറ കീഴില്‍ കര്‍വക്ക് സ്വന്തമായി 1200 ടാക്സികളാണ് ഓടുന്നത്. ഇവയുടെ റൂഫിന് ഇളം ചാര നിറമാണ്. 2017ഓടെ കമ്പനിയുടെ സ്വന്തം അധീനതയിലുള്ള ടാക്സി സര്‍വീസുകള്‍ പൂര്‍ണമായി സ്വകാര്യവല്‍കരിച്ച് ഈ ബിസിനസ്സില്‍നിന്നും മാറി നില്‍ക്കാനാണ് കര്‍വയുടെ തീരുമാനം. കര്‍വക്ക് കീഴില്‍ മെറൂണ്‍ നിറമുള്ള അല്‍ മില്യന്‍, കടും ചാരനിറത്തിലുള്ള കാപിറ്റല്‍ ടാക്സീസ്, നീല നിറത്തിലുള്ള അല്‍ ഇജാറ, പ്രോഫിറ്റ് ടാക്സി, കാര്‍സ് എന്നിവയാണ് ഇപ്പോള്‍ സ്വകാര്യ ടാക്സികള്‍ നടത്തുന്നത്. കര്‍വയുടെ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇളംപച്ച നിറം മാത്രമേ എല്ലാ ടാക്സികള്‍ക്കും ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ കാറിന്‍െറ മുകള്‍ വശത്ത് ഓരോ കമ്പനികള്‍ക്കും പ്രത്യേകം നിറങ്ങള്‍ ഉപയോഗിവുന്നതാണ്. 2014  സെപ്തംബറിലാണ് കാര്‍സ് ടാക്സികള്‍ സര്‍വീസ് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 50 കാറുകളുമായി തുടങ്ങിയ സര്‍വീസ് പിന്നീട് ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുകയായിരുന്നു. മാസശമ്പളം അടിസ്ഥാനത്തിലാണ് ‘കാര്‍സ്’ ഡ്രൈവര്‍മാരെ നിയമിക്കുന്നത്. ഇതിനുപുറമെ അലവന്‍സുകളും താമസ സൗകര്യവും ലഭ്യമാണ്. അടിസ്ഥാന ശമ്പളം 1000 ആയിരം റിയാലാണെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.
ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനും ടാക്സി സേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും ടാക്സിക്കുവേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാനുമായി നിരവധി പദ്ധതികളാണ് മുവാസ്വലാത്ത് നടപ്പാക്കിയിട്ടുള്ളത്. 2014ല്‍ ടാക്സികള്‍ക്കായി കോള്‍ സെന്‍റര്‍ സ്ഥാപിക്കുകയും മൊബൈല്‍ ആപ്ളിക്കേഷന് തുടക്കം കുറിക്കുകയും ചെയ്തു. മീറ്ററിനെക്കുറിച്ചുള്ള പരാതികള്‍ക്ക് പരിഹാരമായി കേടുവരാത്തയിനം മീറ്ററുകളില്‍ കാറുകളില്‍ സ്ഥാപിച്ചു. ഏതു സ്ഥലത്തും നിന്നും ഏതൊരു ഭാഗത്തേക്കും ടാക്സി സര്‍വീസ് ലഭ്യമാക്കുന്ന രീതിയിലാണ് കോള്‍ സെന്‍റര്‍ സംവിധാനം. കഴിഞ്ഞമാസം കോള്‍ സെന്‍ററര്‍ വഴി 26,000 പേര്‍ക്കാണ് ടാക്സി സേവനങ്ങള്‍ ലഭ്യമായത്. യൂബര്‍, കരീം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ ഇപ്പോള്‍ രാജ്യത്തെ ടാക്സി സര്‍വീസുകള്‍ക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.