ലോകകപ്പിന് കൗണ്ട് ഡൗണ്‍ തുടങ്ങി

ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബാളിന് ഏഴ് വര്‍ഷം ബാക്കിനില്‍ക്കെ, ഫുട്ബാള്‍ മത്സര മാമാങ്കത്തിന് ആരംഭം  കുറിക്കുന്ന തീയതിയിലേക്ക് അടുപ്പിക്കുന്ന ‘കൗണ്ട് ഡൗണ്‍’ ഫലകം സംഘാടകസമിതി ഓഫീസില്‍ സ്ഥാപിച്ചു. പ്രതീകാത്മകമായ ഈ ഡിജിറ്റല്‍ ഘടികാരം ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ എവിടംവരെയത്തെിയെന്നും ഇനിയെത്ര ബാക്കി കിടപ്പുണ്ടെന്നും സംഘാടകരെ ഓര്‍മിപ്പിക്കും. ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിക്കാണ് (എസ്.സി.ഡി.എല്‍) ലോകകപ്പ് ഫുട്ബാള്‍മേളക്കായി ഒരുക്കുന്ന മൈതാനങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും നിര്‍മാണത്തിന്‍െറ മേല്‍നോട്ടം. ഇവരുടെ ഓഫീസില്‍ തന്നെയാണ് കഴിഞ്ഞ ശനിയാഴ്ച ഡിജിറ്റില്‍ നാഴികമണി സ്ഥാപിച്ചിട്ടുള്ളത്. 
ഇതുവരെയുള്ള മുന്നൊരുക്കങ്ങളില്‍ വളരെ പുരോഗതിയുണ്ടെന്നും മല്‍സരത്തിന് ആരംഭം കുറിക്കാന്‍ ഏഴുവര്‍ഷം ബാക്കിനില്‍ക്കെ ഇപ്പോഴത്തെ സ്ഥിതിയില്‍ സംതൃപ്തരാണെന്നും സുപ്രീം കമ്മിറ്റി അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഖാതിര്‍ പറഞ്ഞു. ആറ് സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവൃത്തിക്കള്‍ ആരംഭിച്ചു കഴിഞ്ഞു. അല്‍ ഖോര്‍, അല്‍ വക്റ, ലുസൈല്‍, അല്‍ റയ്യാന്‍, എജുക്കേഷന്‍ സിറ്റി, ഖലീഫ സ്റ്റേഡിയം എന്നിവയാണവ. ഇതില്‍ ഖലീഫ സ്റ്റേഡിയം 2016ഓടെ പൂര്‍ണ സജ്ജമാകും. മറ്റെല്ലാ സ്റ്റേഡിയങ്ങളും 2020ഓടെയും പൂര്‍ത്തീകരിക്കും. രണ്ട് സ്റ്റേഡിയങ്ങളുടെ നിര്‍മാണങ്ങള്‍ കൂടി ആരംഭിക്കേണ്ടതുണ്ടെന്നും ഇവ എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. 2022നുള്ള ലേലത്തില്‍ ഖത്തര്‍ മുമ്പോട്ടുവെച്ച നിര്‍ദേശങ്ങള്‍  പ്രകാരം 12 സ്റ്റേഡിയങ്ങളാണ് പണിയേണ്ടിയിരുന്നത്. എന്നാല്‍, പിന്നീടിത് ഫിഫയുടെ മാനദണ്ഡപ്രകാരം എട്ടിലേക്ക് ചുരുക്കുകയായിരുന്നു. 
ലോകകപ്പിനോടനുബന്ധിച്ച് മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ട ഉത്തരവാദിത്തം മറ്റു ഗവണ്‍മെന്‍റ് മന്ത്രാലയങ്ങളിലും സ്വകാര്യ ഏജന്‍സികളിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട ദോഹ മെട്രോയുടെ പണികള്‍ നിശ്ചയിച്ച പ്രകാരം 2019ഓടെ പൂര്‍ത്തീകരിക്കും. എന്നാല്‍, ദീര്‍ഘദൂര റെയില്‍ പദ്ധതിയായ ജി.സി.സി റെയില്‍ ഉദ്ദേശിച്ച പോലെ 2018ഓടെ നിര്‍മാണം സാധ്യമാകുമോ എന്ന് വ്യക്തമല്ല. 
ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി വികസിക്കേണ്ട മറ്റൊരു മേഖല ആതിഥേയ രംഗമാണ്. ഹോട്ടലുകളുടെ നിര്‍മാണങ്ങളാണ് ഇതില്‍ പ്രധാനം. ഫിഫ മാനദണ്ഡപ്രകാരം 60,000 മുറികളാണ് രാജ്യത്തുണ്ടാവേണ്ടത്. 2022-ഓടെ ഒരു ലക്ഷം മുറികളെങ്കിലും ലഭ്യമാകുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ 17,900 മുറികളാണ് സജ്ജമായിട്ടുള്ളത്. ലക്ഷ്യത്തിലേക്കത്തൊന്‍ ഇനിയും 210 (42,000 മുറികള്‍) പുതിയ ഹോട്ടലുകളെങ്കിലും നിര്‍മിക്കേണ്ടതുണ്ട്. വര്‍ഷം 30 ഹോട്ടലുകള്‍ നിര്‍മിച്ചാല്‍ ഏഴുവര്‍ഷത്തേക്ക് ലക്ഷ്യം കാണാന്‍ കഴിയുമെന്നാണ് പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ‘ഡിലോയിറ്റ്’ന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, വിനോദ സഞ്ചാരികള്‍ക്കുള്ള ‘ക്രുയിസ് ഷിപ്പ്’ ഉപയോഗിച്ച്  കളി കാണാനത്തെുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കാമെന്ന കണക്കുകൂട്ടലും സംഘാടകര്‍ക്കുണ്ട്. 
ഖത്തര്‍ 2022 ലോകകപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയെടുക്കുകയെന്ന കടമ്പയും ഖത്തറിന് മേലുണ്ട്. 
 ഇതിനായി ടീമിന്‍െറ പ്രകടനം മികവുറ്റാതാക്കാനുള്ള ശ്രമത്തിലാണ് കോച്ചുമാരും കളിക്കാരും. 2019 ഏഷ്യന്‍ കപ്പിലും 2018 ലെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും മികവ് തെളിയിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കോച്ചായ ജോസ് ഡാനിയേല്‍ കരീനോയും കൂട്ടുകാരും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.