ഇന്ത്യക്ക് ലോകത്തെ നയിക്കാനാവും -കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

ദോഹ: ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ അധ്വാന ശേഷിയുടെ ചെറിയ ശതമാനം രാജ്യത്തിന് ലഭിച്ചാല്‍ ഇന്ത്യക്ക് ലോകത്തെ നയിക്കാനാവുമെന്ന് ഇന്ത്യന്‍ ഊര്‍ജ പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ദോഹയില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യന്‍ രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു മന്ത്രി. 
ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ പല മേഖലയിലും അവരുടെ കഴിവും അധ്വാനവും വിനിയോഗിച്ച് കൊണ്ടിരിക്കുകയാണ്. അവരുടെ കഴിവിന്‍െറ വളരെ കുറച്ച് ശതമാനം നാട്ടില്‍ തന്നെ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ലോകത്തെ ഇന്ന് നയിക്കുന്ന രാജ്യമായി ഇന്ത്യ മാറുമായിരുന്നു. ഏറ്റവും വലിയ ഉപഭോക്തൃരാജ്യം എന്ന നിലയില്‍ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ലോകത്തിന്‍െറ സിരാകേന്ദ്രം ഇന്ത്യയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 
വിവരം അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണ്. 26 തരം ഊര്‍ജ സ്രോതസുകളാണ് ഭൂമിയില്‍ ഉള്ളത്. അതില്‍ 11 എണ്ണം മാത്രമാണ് നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ബാക്കി 15 സ്രോതസുകളുടെ കലവറയാണ് ഇന്ത്യ. അത് ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ മറ്റ് ഊര്‍ജ സ്രോതസുകളുടെ ഇറക്കുമതി ഒഴിവാക്കാനും ആവശ്യം കഴിഞ്ഞുള്ളത് കയറ്റുമതി ചെയ്യാനും ഇന്ത്യക്കാകുമെന്നും മന്ത്രി സൂചിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്‍റ് കെ.ആര്‍. ഗിരീഷ് കുമാര്‍, ഐ.സി.ബി.എഫ് പ്രസിഡന്‍റ് അരവിന്ദ് പാട്ടീല്‍, ഐ.ബി.പി.എന്‍ ജനറല്‍ സെക്രട്ടറി യാസര്‍ നൈന എന്നിവര്‍ സംസാരിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.