മുനിസിപ്പല്‍ മന്ത്രാലയം 6,650,000 ചതുരശ്രമീറ്റര്‍ സ്ഥലമനുവദിച്ചു

ദോഹ: തൊഴിലാളികള്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനായി മുനിസിപ്പല്‍ മന്ത്രാലയം ഏഴ് സ്ഥലങ്ങള്‍ അനുവദിച്ചതായി മുനിസിപ്പല്‍ നഗരാസൂത്രണ മന്ത്രി ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു. തൊഴിലാളികളുടെ ജീവിതരീതിക്ക് അനുയോജ്യമായി സ്ഥിരതാമസ സൗകര്യമൊരുക്കുകയാണ് ഖത്തറിന്‍െറ ലക്ഷ്യം. ഇതിനായി 6,650,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ഏഴ് ഭാഗത്തായി സ്ഥലങ്ങള്‍ വിട്ടുനല്‍കിയത്. ഖത്തറിന്‍െറയും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും സ്വപ്നപദ്ധതിയായ ‘വിഷന്‍ 2030’മായി ബന്ധപ്പെട്ട് തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് ഇത്രയും പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കുന്നത്. സിവില്‍ ഡിഫന്‍സ് ഓഫീസേഴ്സ് ക്ളബില്‍ നടന്ന തൊഴിലാളികളുടെ റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളുടെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 180,000 തൊഴിലാളികള്‍ക്കാണ് ഇവിടെ പാര്‍പ്പിടങ്ങളൊരുങ്ങുന്നത്. മുനിസിപ്പല്‍ മന്ത്രാലയം 1.6 ബില്യന്‍ റിയാലാണ് ഇതിനായി വകവെച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 2017 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകും. ഉംസലാല്‍ മുഹമ്മദ്, ബര്‍കതുല്‍ അവാമിര്‍, മുഗളീന, വക്റ, ശമാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത് നടപ്പാക്കുക. ബി.ഒ.ടി അടിസ്ഥാനത്തില്‍ 15 വര്‍ഷത്തേക്കാണ് ഇതിന്‍െറ കരാറുള്ളത്. ദേശീയ വികസന പദ്ധതിയുടെ ഭാഗമായി ഖത്തറിന്‍െറ സമഗ്ര നഗരാസൂത്രണ പദ്ധതിയുടെ ആവശ്യങ്ങളനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുക. 
തൊഴിലാളികള്‍ക്കുള്ള ആരോഗ്യ, സാമൂഹിക, മത സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളുടെ ഒന്നാംഘട്ട കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും പങ്കെടുത്തു. ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് പ്രത്യേകം നന്ദി പ്രകടിപ്പിച്ച ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ ഖലീഫ ആല്‍ഥാനി, പദ്ധതിക്ക് ആവശ്യമായ പിന്തുണ നല്‍കിയ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.