ഖത്തറിലെ പ്രമുഖ കമ്പനികളില്‍ പിരിച്ചുവിടല്‍ തുടരുന്നു

ദോഹ: ഖത്തറിലെ എണ്ണ - ഗ്യാസ് കമ്പനികളില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. അര്‍ധസര്‍ക്കാര്‍ സ്ഥാപനമായ റാസ് ഗ്യാസില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. ഡിസംബര്‍ ആദ്യവാരം നിരവധി വിദേശികളെ പിരിച്ചുവിടുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ജീവനക്കാരെ പുന:സംഘടിപ്പിക്കുമെന്ന് റാസ്ഗ്യാസ് അറിയിച്ചതായി പ്രമുഖ വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ പെട്രോളിയവും എക്സോണ്‍ മൊബീലും ചേര്‍ന്ന് 2001ല്‍ രൂപവല്‍കരിച്ച ജോയിന്‍റ് സറ്റോക്ക് കമ്പനിയായ റാസ് ഗ്യാസില്‍ 3000ലേറെ തൊഴിലാളികളുണ്ട്. ബാരലിന് 44 ഡോളറില്‍ എത്തിനില്‍ക്കുന്ന എണ്ണ വിലയിടിവിന്‍െറ പശ്ചാത്തലത്തിലാണ് പിരിച്ചുവിടല്‍. പ്രവര്‍ത്തനചെലവ് വെട്ടിച്ചുരുക്കുകയെന്ന നയത്തിന്‍െറ ഭാഗമായാണ് ജീവനക്കാരെ കുറക്കുന്നത് എന്നാണറിയുന്നത്. മറ്റു ചില കമ്പനികളും ജോലിക്കാരെ പിരിച്ചുവിടുന്നതുള്‍പ്പെടെ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. 
രാജ്യത്തെ മറ്റൊരു പ്രമുഖ സ്ഥാപനമായ മെര്‍സ്ക് ഓയില്‍ 12 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ലോകത്തൊട്ടാകെ 1,250 തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 2016 അവസാനത്തോടെ പ്രവര്‍ത്തന ചെലവ് 20 ശതമാനം വരെ കുറക്കുകയാണ് ലക്ഷ്യം. എണ്ണയുടെയും പ്രകൃതിവാതകത്തിന്‍െറയും വിലതകര്‍ച്ചയാണ് നടപടിക്ക് കാരണമെങ്കിലും പിരിച്ചുവിടുന്നതിനുളള കൃത്യമായ കാരണം അധികൃതര്‍ വ്യക്തമാക്കുന്നില്ല. 
വരുംദിവസങ്ങളില്‍ മറ്റു ചില കമ്പനികളില്‍ നിന്നും പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണറിയുന്നത്. ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പല കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കികഴിഞ്ഞു. 2016 ലെ ബജറ്റ് തയ്യാറാക്കുമ്പോള്‍ പ്രവര്‍ത്തന ചെലവ് കുറക്കുക എന്നതിന്‍െറ ഭാഗമായാണ് റാസ് ഗ്യാസ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിയിരിക്കുന്നത്. രാജ്യത്തെ തൊഴില്‍ നിയമമനുസരിച്ച് മൂന്ന് മാസം മുമ്പാണ് പരിച്ചുവിടല്‍ നോട്ടീസ് നല്‍കേണ്ടത്.
ഓയില്‍ ആന്‍റ് ഗ്യാസ് കമ്പനികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും അടുത്ത വര്‍ഷം ആദ്യത്തോടെ പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണറിയുന്നത്. ആരോഗ്യ മേഖലയിലുള്‍പ്പെടെ പിരിച്ചുവിടലുണ്ടാകുമെന്നാണറിയുന്നത്.  ആരോഗ്യമേഖലയില്‍ ഭരണനിര്‍വഹണ രംഗത്ത് നിന്നാവും മുഖ്യമായും തൊഴില്‍ നഷ്ടപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഇലക്ട്രോണിക് ഫയലിങ് രീതി നടപ്പിലാക്കിയത് വഴി പല ഡിപ്പാര്‍ട്ട്മെന്‍റിലും ഇപ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരുണ്ട്. 
എല്ലാ കമ്പനികളും ജീവനക്കാരെ കുറക്കുന്നത് വിദേശ തൊഴിലാളികളെ മാത്രമാണ് ബാധിക്കുക. പ്രമുഖ കമ്പനികളില്‍ നിന്നുളള പിരിച്ചുവിടല്‍ ഖത്തറിലെ മലയാളി സമൂഹത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഖത്തര്‍ പെട്രോളിയത്തില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവരില്‍ നിരവധി മലയാളികളുണ്ട്. റാസ് ഗ്യാസില്‍ നിന്ന് നോട്ടീസ് ലഭിച്ചവരിലും മലയാളികളുണ്ടെന്നാണ് വിവരം. ഭരണരംഗത്തെ ചെലവ് ചുരുക്കല്‍, അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ബാധിക്കും. പല കമ്പനികളിലും വിവിധ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനികളുടെ മൊത്തവരുമാനത്തില്‍ കുറച്ച് മാസങ്ങളിലായി കുറവ് അനുഭവപ്പെടുന്നതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ഖത്തറിലെ പ്രമുഖ പെട്രോളിയം കമ്പനിയായ ഖത്തര്‍ പെ¤്രടാളിയത്തില്‍ നിന്ന് നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. എട്ടു മാസത്തിനിടെ 3000ത്തോളം വിദേശ ജീവനക്കാരെയാണ് ക്യു.പിയില്‍ നിന്ന് പിരിച്ചുവിട്ടത്. 30 ശതമാനത്തോളം ജീവനക്കാരെ കമ്പനി ഒഴിവാക്കുന്നതായാണ് റോയിട്ടേഴ്സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
 തൊഴില്‍പരമായ ക്രമീകരണത്തിന്‍െറ ഭാഗമായാണ് ഈ നടപടിയെന്നാണ് അന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഓയില്‍ ആന്‍റ് ഗ്യാസ് കമ്പനികളില്‍ നിന്ന് പിരിച്ചുവിടുന്നവര്‍ക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മാറ്റം സാധിക്കുന്നില്ളെന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 
ഇതിനായി നിരവധി ശ്രമങ്ങള്‍ നടത്തിയ പലരും അവസാനം രാജ്യം വിട്ട് പോകേണ്ടി വന്നിടുണ്ട്. അപൂര്‍വം ചിലര്‍ക്ക് തൊഴില്‍ മാറ്റവും ലഭിച്ചിടുണ്ട്. അതെസമയം തൊഴില്‍ നഷ്ടം മുന്നില്‍ കണ്ട് ചിലര്‍ തൊഴില്‍ രാജിവെക്കുന്നുണ്ട്. ഇങ്ങനെ രാജിവെക്കുന്നവര്‍ക്ക് മറ്റ് കമ്പനികളിലേക്ക് തൊഴില്‍ മാറ്റവും ലഭിക്കുന്നതായാണ് അറിയുന്നത്.
നവംബര്‍ മൂന്നിന് ഖത്തര്‍ ശൂറ കൗണ്‍സിലില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നടത്തിയ പ്രഭാഷണത്തില്‍ രാജ്യത്തെ മൊത്തം സ്ഥാപനങ്ങളില്‍ ചെലവ് ചുരുക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ചെലവുകള്‍ പരമാവധി ചുരുക്കിയും അനാവശ്യമായ നിയമനങ്ങള്‍ ഒഴിവാക്കിയുമായിരിക്കും ഇനി രാജ്യം മുമ്പോട്ട് പോവുകയയെന്നും അമീര്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.