സലാല/ഇബ്രി: മസ്കത്ത് ഇന്ത്യൻ എംബസിയുടെ സലാല, ഇബ്രി എന്നിവിടങ്ങളിലെ പുതിയ കോൺസുലാർ, പാസ്പോർട്ട്, വിസ സേവന കേന്ദ്രങ്ങൾക്ക് തുടക്കമായി.സലാലയിലേത് ബുധനാഴ്ചയും ഇബ്രിയിലേത് വ്യാഴാഴ്ചയുമാണ് പ്രവർത്തിച്ചുതുടങ്ങിയത്. ന്യൂ സലാലയിവെ നാഷനൽ ബാങ്കിന് സമീപമായാണ് സലാലയിലെ പുതിയ കേന്ദ്രം. ഇബ്രിയിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ ഇബ്രി സൂഖിനോട് ചേർന്നുള്ള ബാങ്ക് മസ്കത്തിന് സമീപത്തെ ഷോപ് നമ്പർ 9-10 എന്നിവയിലാണ് ഓഫിസ്.
പാസ്പോർട്ട് പുതുക്കൽ, വിസ പ്രോസസിങ്, അറ്റസ്റ്റേഷൻ, ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ അപേക്ഷകൾ തുടങ്ങി നിരവധി സേവനങ്ങൾ പുതുതായി ആരംഭിച്ച കേന്ദ്രങ്ങൾ കൈകാര്യം ചെയ്യും. എല്ലാ അപേക്ഷകരും എസ്.ജി.ഐ.വി.എസ് അപ്പോയിന്റ്മെന്റ് ബുക്കിങ് പേജ് വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഒമാനിലുടനീളം ആസൂത്രണം ചെയ്തിട്ടുള്ള 11 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ മൂന്നാമത്തേതാണ് ഇബ്രിയിലേത്. ആദ്യ കേന്ദ്രം മസ്കത്ത് ഖുറമിലുള്ള അൽ റെയ്ദ് ബിസിനസ് സെന്റററിൽ ആരംഭിച്ചിരുന്നു. രണ്ടാത്തേതാണ് സലാലയിലേത്. മേഖലയിലെ വളർന്നുവരുന്ന ഇന്ത്യൻ പ്രവാസികളുടെയും വിദേശ പൗരന്മാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എസ്.ജി.ഐ.വി.എസ് അതിന്റെ സേവനം വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.
ആഗോളതലത്തിൽ ഗവൺമെന്റ് ടു സിറ്റിസൺ (ജി.ടു.സി) സേവനങ്ങൾ നൽകുന്നതിൽ 15 വർഷത്തിലേറെ പരിചയമുണ്ട് എസ്.ജി.ഐ.വി.എസ് കമ്പനിക്ക്. സുരക്ഷിതവും കാര്യക്ഷമവും സുതാര്യവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് എ.ഐ ഉപകരണങ്ങളും ഓട്ടോമേറ്റഡ് വർക്ക്ഫ്ലോകളും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നു.ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, വിസ പ്രോസസിങ്, പാസ്പോർട്ട് സേവനങ്ങൾ, ഇന്ത്യൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റേഷനും കോൺസുലാർ ആവശ്യങ്ങൾക്കും വ്യക്തികൾക്കും ബിസിനസുകൾക്കും സമഗ്രമായ സഹായം നൽകുന്നതിൽ കമ്പനി വൈദഗ്ധ്യം നേടിയിട്ടുണ്ട്.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ജി.ഐ.വി.എസിന്റെ ഗൾഫ് മേഖലയിലുടനീളമുള്ള പ്രവർത്തനങ്ങളെ ഏതെങ്കിലും സംശയങ്ങൾക്കോ സഹായത്തിനോ അപേക്ഷകർക്ക് +96876221929, +968-76282008 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ info@sgivsglobal-oman.com എന്ന വിലാസത്തിൽ ഇ-മെയിലായും അയക്കാം. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും https://sgivsglobal-oman.com സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.