ആഗോള പരിസ്ഥിതി സൂചികയിൽ ഒമാന് വൻ മുന്നേറ്റം

മസ്കത്ത്: പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിലും ആഗോളതലത്തിൽ മുന്നേറ്റവുമായി ഒമാൻ. ഏറ്റവും പുതിയ ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ 180 രാജ്യങ്ങളിൽ 49-ആം സ്ഥാനം ഒമാൻ സ്വന്തമാക്കി. കഴിഞ്ഞ തവണ 55-ആം സ്ഥാനത്തായിരുന്ന ഒമാൻ ആറ് സ്ഥാനം മെച്ചപ്പെടുത്തി. പുതിയ റാങ്കിങ് പ്രകാരം മിഡിൽ ഈസ്റ്റിൽ മൂന്നാം സ്ഥാനത്തും അറബ് ലോകത്തും ജി.സി.സി രാജ്യങ്ങൾക്കിടയിലും രണ്ടാം സ്ഥാനത്തും ഒമാൻ ഇടംപിടിച്ചു. അറബ് ലോകത്ത് യു.എ.ഇയാണ് (ആഗോള റാങ്ക് -42) ഒന്നാമത്. അറബ് ലോകത്ത് ജോർഡനും ( ആഗോള തലത്തിൽ 54 ആം റാങ്ക്) ജി.സി.സി രാജ്യങ്ങളിൽ ഖത്തറും (ആഗോള റാങ്ക് -71) മൂന്നാമതെത്തി.

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി രാജ്യം നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ സാമ്പത്തിക നയങ്ങളുടെ വിജയമാണ് ഈ മുന്നേറ്റം തെളിയിക്കുന്നത്. 2030-ഓടെ ആദ്യ 40 രാജ്യങ്ങളുടെ പട്ടികയിലും, 2040-ഓടെ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലും ഇടംപിടിക്കുകയാണ് ഒമാന്റെ ലക്ഷ്യം.

മത്സൂചികയിലെ പ്രധാന ഉപ ഘടകങ്ങളിൽ മികച്ച പ്രകടനമാണ് ഒമാൻ കാഴ്ചവെച്ചത്. സുസ്ഥിര ഖരമാലിന്യ സംസ്കരണം, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം, കടൽ വിഭവങ്ങളുടെ സംരക്ഷണം, ഹൗസ്ഹോൾഡ് ക്ലീൻ ഫ്യുവൽ ഉപയോഗം, വന്യജീവികളുടെ സ്വാഭാവിക വാസസ്ഥല സംരക്ഷണം എന്നിവയിൽ ഒമാൻ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി. സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്താണ്.

അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി 2025-ൽ 70 അത്യാധുനിക നിരീക്ഷണ സ്റ്റേഷനുകളാണ് ഒമാനിൽ സ്ഥാപിച്ചത്. വായു മലിനീകരണ കണക്കെടുപ്പിൽ പ്രകൃതിദത്തമായ പൊടിപടലങ്ങളെയും വ്യാവസായിക കാർബൺ മലിനീകരണത്തെയും വേർതിരിച്ച് കാണിക്കുന്ന പുതിയ സാങ്കേതികവിദ്യ ഒമാൻ വിജയകരമായി നടപ്പാക്കിയിരുന്നു.

പ്രതിദിനം 3,000 ടൺ നഗരമാലിന്യങ്ങൾ സംസ്കരിച്ച് 75 മുതൽ 100 മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള 'വേസ്റ്റ്-ടു-എനർജി' പ്രോജക്റ്റും ഒമാൻ ആരംഭിച്ചിട്ടുണ്ട്. ഇത് 2030-ഓടെ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം വൻതോതിൽ കുറക്കും. കൂടാതെ, ഖരമാലിന്യ പുനരുപയോഗ നിരക്ക് 11 ശതമാനത്തിൽ നിന്നും 40 ശതമാനത്തിന് മുകളിലേക്ക് ഉയർത്താനും ഒമാന് സാധിച്ചു.

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിനായി ഒമാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. റെഡ് കാറ്റഗറിയിലുണ്ടായിരുന്ന പല ജീവികളെയും ഇതിലൂടെ സുരക്ഷിത വിഭാഗത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. ഒപ്പം 2050-ഓടെ രാജ്യം പൂർണമായും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ദൗത്യത്തിലാണ്. പരിസ്ഥിതി അതോറിറ്റിയും വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളും അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് കൃത്യമായ വിവരങ്ങൾ കൈമാറിയതുമാണ് ഒമാനെ ഈ ആഗോള അംഗീകാരത്തിന് അർഹമാക്കിയത്.

Tags:    
News Summary - Oman makes a huge leap in the global environmental index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.