എൻറെ മനസ്സിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം എന്നത് കൊടുവള്ളി മിനി സ്റ്റേഡിയത്തിൽ എല്ലാവർഷവും നടക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാളാണ്. കളിയുടെ മാധുര്യം മാത്രമല്ല, അവിടെ കാണികൾ തീർക്കുന്ന വ്യത്യസ്തവുമായ വൈബുകളാണ് ഏറെ ആസ്വാദ്യകരം. കളി കാണാനുള്ള പോക്ക്, ഗാലറിയിലെ ആരവം, പാട്ടുകൾ, പുളകം കൊള്ളിക്കുന്ന അനൗൺസ്മെന്റുകൾ ഇവയൊക്കെ വല്ലാത്തൊരു അനുഭവമാണ്. ജിംഖാന തൃശ്ശൂർ, ഫിറ്റ് വെൽ കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, തുടങ്ങി നിരവധി വമ്പൻ സ്രാവുകൾ അന്നത്തെ രോമാഞ്ചം ആയിരുന്നു. ഈ ടീമുകളുടെ പേരുവെച്ച് ഫുട്ബോൾ അനൗൺസ്മെൻറ് തന്നെ എല്ലാവരെയും ഗാലറിയിലേക്ക് ചെന്നെത്തിക്കാൻ എളുപ്പമായിരുന്നു.
ലോകകപ്പ് ഫുട്ബാൾ എന്ന് പറയുമ്പോൾ 1994 യു.എസ്.എ ലോകകപ്പ് ആണ് ആദ്യമായി മനസ്സിൽ വരുന്നത്. 1994 കളികൾ കൂടുതൽ കണ്ടിട്ടില്ലെങ്കിലും അന്നത്തെ പല പ്രശസ്ത കളിക്കാരുടെയും പിക്ച്ചറുകൾ റൂമിൽ വാളിൽ പതിച്ച് വെച്ചത് ഇപ്പോഴും ഓർമയുണ്ട്. മറഡോണ, ബാറ്റിസ്റ്റ്യൂട്ട, റൊമാരിയോ, റോബർട്ടോ ബാജിയോ, വാൾഡറാമ ....
40 ല് അധികം വർഷം മുമ്പ് നമ്മൾ കണ്ട വേൾഡ് കപ്പ് ഫുട്ബാൾ ഒരു ടോട്ടൽ ഫുട്ബാൾ ആസ്വാദനം ആയിരുന്നു. എന്നാൽ ഇന്ന് 2026 ല് എത്തിനിൽക്കുമ്പോൾ നമ്മൾ കാണുന്നത് തീർത്തും ആക്രമണ ഫുട്ബോൾ ആണ്. ഒരിക്കൽ ഒരു ഫുട്ബാൾ അനലിസ്റ്റ് പറഞ്ഞത് മനസ്സിൽ ഓർമവരുന്നു. ‘നിങ്ങൾക്ക് ഫുട്ബാൾ ആസ്വദിക്കണമെങ്കിൽ നെയ്മറിനെ നോക്കൂ, ഫുട്ബാളിനെ ഒരു വികാരം എന്ന നിലക്ക് നിങ്ങൾ കാണുകയാണെങ്കിൽ നിങ്ങൾ ക്രിസ്ത്യാനോ റൊണാൾഡോ യിലേക്ക് നോക്കൂ, നിങ്ങൾക്ക് ഫുട്ബാളിന്റെ സൗന്ദര്യം കാണണമെങ്കിൽ മെസ്സിയിലേക്ക് നോക്കൂ’ എന്ന്. ഒരു തലമുറയുടെ മുഴുവൻ കളിയെ ആവാഹിച്ച ഈ മൂന്നു താരങ്ങളുടെയും അവസാന ലോകകപ്പ് കൂടിയായിരുന്നു ഇത്.
ലോകപ്രശസ്ത കളിക്കാരെയും ടീമുകളെയും മുമ്പിൽവെച്ച് നമ്മൾ കളി പറയാൻ ശ്രമിച്ചാൽ കാൽപന്ത് കളിയുടെ മുഗ്ദ സൗന്ദര്യം കാലുകളിൽ ആവാഹിച്ചുകൊണ്ട് ഓരോ ടീമും വ്യത്യസ്ത തരത്തിലുള്ള സ്കിൽസ് ഉപയോഗിച്ചുകൊണ്ട് കളി മെനയുന്നു എന്നു പറയാം. ഏത് ടീം ജയിക്കും ഏതു ടീം രണ്ടാംസ്ഥാനത്തെത്തും ഏതു ടീം മൂന്നാംസ്ഥാനത്തെത്തും എന്നൊന്നും ആർക്കും പറയാൻ പറ്റാത്ത വിധം വൈജാത്യങ്ങൾ ഓരോ ടീമിലും നമുക്ക് കാണുവാൻ സാധിക്കും.
30 വർഷം മുന്നേ കളി കണ്ടിരുന്ന സമയത്ത് പലപ്പോഴും കളിക്കാരുടെ പെർഫോമൻസ് വച്ചുകൊണ്ട് നമുക്ക് പ്രവചിക്കാൻ കഴിയുമായിരുന്നു. ഒരുപക്ഷേ മറഡോണയെ വെച്ച് അർജൻറീന നമുക്ക് അളക്കാമായിരുന്നു, പെലെയെ വെച്ച് ബ്രസീലിനെ അളക്കാമായിരുന്നു യോഹാൻ ക്രൈഫിനെ വെച്ച് ഹോളണ്ടിനെ അളക്കാമായിരുന്നു. പക്ഷേ ഇന്ന് ഒരു ടീമിൽ എത്ര പ്രതിഭയുള്ള കളിക്കാർ ഉണ്ടെങ്കിലും ആ കളിയുടെ ജയത്തെക്കുറിച്ച് തോൽവിയെ കുറിച്ച് ഒരിക്കലും പ്രവചിക്കാൻ പറ്റാത്ത വിധം വൈജാത്യങ്ങളും അത്ഭുതങ്ങളും സൃഷ്ടിക്കപ്പെടുന്ന കളികൾക്കാണ് നാം സാക്ഷികളായത്. കുഞ്ഞൻ ടീമുകൾ വന്ന് വമ്പന്മാരെ വിറപ്പിച്ചു. വമ്പന്മാർ വിജയവഴി കാണാനാവാതെ മടങ്ങി. കളിയുടെ സകല സൗന്ദര്യവും തീർത്ത് സ്പെയിൻ കപ്പുമടിച്ചു.
പലപ്പോഴും പല മത്സരങ്ങളും കഴിഞ്ഞാൽ കാണികൾക്ക് ടീമുകളുടെ പരാജയം ഒരു കണ്ണീർ കാവ്യം പോലെ അനുഭവപ്പെടാറുണ്ട്. അതാണ് കാണികളെ പലപ്പോഴും സങ്കടപ്പെടുത്തുന്ന ഫുട്ബാളിന്റെ ഒരു പര്യവസാനം. അതിനാൽ, ജയ പരാജയങ്ങൾ നമുക്ക് മറക്കാം. ഫുട്ബാളിനെ ആസ്വദിച്ച് മുന്നോട്ടുപോകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.