മസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ 45ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. റൂവി സെൻറ്.
തോമസ് ചർച്ചിൽ രാവിലെ വിശുദ്ധ കുർബാനാനന്തരം നടക്കുന്ന ചടങ്ങിൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ നിർവഹിക്കും. സഭയിലെയും സഹോദരീ സഭകളിലെയും വൈദികരും ഇടവക പ്രതിനിധികളും പങ്കെടുക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പദ്ധതികളുടെയും പരിപാടികളുടെയും പ്രഖ്യാപനവും ചടങ്ങിൽ നടക്കും. എട്ടുമാസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് ഇന്ന് തുടക്കമാകുന്നത്. 1972 ലാണ് ഒമാനിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടവക നിലവിൽ വരുന്നത്. നാലര പതിറ്റാണ്ട് പിന്നിടുമ്പോൾ ആധ്യാത്മിക പ്രവർത്തനങ്ങൾക്കൊപ്പം നിരവധി സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നതായി ഇടവക വികാരി ഫാ. ജേക്കബ് മാത്യു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ പതിനൊന്ന് വർഷമായി നടത്തി വരുന്ന തണൽ ജീവകാരുണ്യ പദ്ധതിയിലൂടെ ഇതിനകം ആയിരങ്ങൾക്ക് സഹായമെത്തിക്കാൻ സാധിച്ചു. ഈ വർഷം കാൻസർ രോഗികൾക്ക് ചികിത്സാ സഹായമായി 40ലക്ഷം രൂപയോളം സമാഹരിച്ച് നൽകുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ, പരുമല സെൻറ്. ഗ്രിഗോറിയോസ് ഇൻറർനാഷനൽ കാൻസർ കെയർ സെൻററിൽ ഡയാലിസിസ് യൂനിറ്റുകൾ സ്ഥാപിക്കാനുള്ള ധനസഹായം നൽകും. ഇതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഇടവക നിർദേശിക്കുന്ന നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസിന് സൗകര്യം ലഭിക്കും. കൂടാതെ വിവാഹം, വിദ്യാഭ്യാസം, മറ്റു രോഗങ്ങൾക്കുള്ള ചികിത്സാ സഹായം, ഭവന നിർമാണം, പള്ളികളുടെ നിർമാണം, സ്വയം തൊഴിൽ കണ്ടെത്തൽ തുടങ്ങിയവക്കുള്ള സഹായങ്ങളും 45ാം വാർഷികം പ്രമാണിച്ച് കൂടുതലായി നൽകും. ആഘോഷ പരിപാടികളുടെ ഭാഗമായി കുടുംബ സംഗമം, സെമിനാറുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ചർച്ചകൾ, മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ, ഭക്ഷ്യമേള എന്നിവയും നടത്തും. സമാപന സമ്മേളനം അടുത്ത വർഷം മാർച്ചിൽ വിപുല പരിപാടികളോടെ നടത്തും. സഭയിലെ മെത്രാപ്പോലീത്തമാർ, സഭാ സ്ഥാനികൾ, വൈദികർ, വിവിധ സഭാ പ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഫാ. ജേക്കബ് മാത്യു പറഞ്ഞു. റൂവി ചർച്ച് കോംപ്ലക്സിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇടവക ട്രസ്റ്റി മാത്യു വർഗീസ്, കോ-ട്രസ്റ്റി സാബു കോശി, സെക്രട്ടറി മനോജ് മാത്യു, ജനറൽ കൺവീനർ അഡ്വ. ഏബ്രഹാം മാത്യു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.