മസ്കത്ത്: ഇറാൻ-യു.എസ് ആണവ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നതിലൂടെ പ്രാദേശിക സ്ഥിരതയും സൗഹാർദ്ദവും ആണ് ലക്ഷ്യമിടുന്നതെന്നും മറ്റ് വ്യക്തിപരമായ നേട്ടങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇറാനിയൻ പ്രസിഡന്റ് ഡോ.മസൂദ് പെഷസ്കിയാനുമുള്ള ഉന്നതതല കൂടിക്കാഴ്ചയിലാണ് സുൽത്താൻ ഇക്കാര്യം അറിയിച്ചത്. ചർച്ചയെ ഗൗരവമായിട്ടുതന്നെയാണ് മസ്കത്ത് പിന്തുടരുന്നതെന്നും സുൽത്താൻ വ്യക്തമാക്കി.
പരോക്ഷ ചർച്ചകളിൽ ഒമാന്റെ സജീവവും ക്രിയാത്മകവുമായ പങ്കിനെ പ്രസിഡന്റ് പെഷസ്കിയാനും പ്രശംസിച്ചു. നല്ല ഫലങ്ങൾക്കായി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സഹകരണ ശ്രമങ്ങളെക്കുറിച്ചായിരുന്നു ചർച്ച. വ്യവസായം, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ നിർണായക മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി.
ഭാവി തലമുറകൾക്കായി ശക്തമായ സാമ്പത്തിക അടിത്തറ പാകാൻഎണ്ണ, വാതക മേഖലകൾക്കപ്പുറം ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് പെഷസ്കിയാൻ ഊന്നിപ്പറഞ്ഞു. ഇരു നേതാക്കളും ഫലസ്തീൻ ലക്ഷ്യത്തിനായുള്ള പിന്തുണ ആവർത്തിച്ചു. പരസ്പരം തത്വാധിഷ്ഠിത നിലപാടുകളെ പ്രശംസിക്കുകയും ഫലസ്തീൻ ജനതയുടെ അവകാശങ്ങളോടുള്ള ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാൻ കഴിഞ്ഞ ദിവസമാണ് ഒമാനിലെത്തിയത്. അൽ ആലം കൊട്ടാരത്തിൽ ഊഷ്മള വവേൽപ്പാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.