മസ്കത്ത്: സ്വദേശികളായ ഒപ്റ്റീഷ്യൻസിനും ഒപ്റ്റിക്കൽ സയൻസ് ബിരുദധാരികൾക്കും അടുത്ത വർഷം മുതൽ സർക്കാർ ആശുപത്രികളിൽ ജോലി ലഭിക്കില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി പറഞ്ഞു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് നൂറോളം സ്വദേശി ഒപ്റ്റീഷ്യൻമാരാണ് സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്നത്. ഇൗ വർഷം കൂടി അവസാനിക്കുന്നതോടെ ഇത് പരമാവധിയിൽ എത്തുമെന്നും ആരോഗ്യമന്ത്രി മജ്ലിസുശൂറയെ അറിയിച്ചു. രാജ്യത്തെയും പുറത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഒാരോ വർഷവും 50 മുതൽ 90 വരെ ഒപ്റ്റിക്കൽ സയൻസ് ബിരുദധാരികൾ പുറത്തിറങ്ങുന്നതായാണ് കണക്കുകൾ. ഇൗ പ്രശ്നം മറികടക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ ആരോഗ്യമന്ത്രി മാനവ വിഭവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം ഒപ്റ്റിക്കൽ സയൻസുമായി ബന്ധപ്പെട്ട കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുനരവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തോടും ആരോഗ്യ മന്ത്രി അഭ്യർഥിച്ചു. ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ്, ലബോറട്ടറി, എക്സ്റേ ടെക്നീഷ്യൻ, ഒപ്റ്റീഷ്യൻ തുടങ്ങിയ തസ്തികകളിലെ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.