മസ്കത്തിൽ വെള്ളിയാഴ്ച നടന്ന അമേരിക്ക-ഇറാൻ ആണവ ചർച്ചയിൽ യു.എസ് സെൻട്രൽ കമാൻഡ്
(സെന്റ്കോം) കമാൻഡർ ബ്രാഡ് കൂപ്പർ സൈനിക യൂനിഫോമിൽ പങ്കെടുക്കുന്ന ദൃശ്യം
മസ്കത്ത്: ഒമാനിലെ മസ്കത്തിൽ വെള്ളിയാഴ്ച നടന്ന അമേരിക്ക-ഇറാൻ ആണവ ചർച്ചക്ക് പിന്നാലെ ഇറാനുമേൽ സമ്മർദമേറ്റി അമേരിക്ക. ഇറാന്റെ ഊർജ മേഖല ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിച്ചു. ഇറാന്റെ എണ്ണക്കടത്തിന് സഹായിക്കുന്ന 14 കപ്പലുകൾ, 15 വ്യാപാരസ്ഥാപനങ്ങൾ, രണ്ട് ബിസിനസ് മേധാവികൾ എന്നിവർക്കെതിരെയാണ് ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്.
കൂടാതെ, ഇറാനിൽനിന്ന് ഉൽപന്നങ്ങളോ സേവനങ്ങളോ വാങ്ങുന്ന രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ 25 ശതമാനം വരെ അധിക ഇറക്കുമതി നികുതി (സെക്കൻഡറി താരിഫ്) ഏർപ്പെടുത്താൻ അധികാരം നൽകുന്ന ഉത്തരവിലും പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. ഇറാന്റെ പ്രധാന വരുമാനമാർഗമായ എണ്ണ-പെട്രോകെമിക്കൽ വ്യാപാരം പൂർണമായും തടയുക എന്ന സമ്മർദനയത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.
വെള്ളിയാഴ്ച നടന്ന ചർച്ചയിൽ മധ്യേഷ്യൻ സൈനിക മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറെ പങ്കെടുപ്പിച്ചതും ഇറാനെതിരെ അമേരിക്കയുടെ സമ്മർദതന്ത്രമായാണ് വിലയിരുത്തുന്നത്. ഒമാൻ വിദേശകാര്യ മന്ത്രി സയിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ മധ്യസ്ഥതയിൽ നടന്ന അമേരിക്ക-ഇറാൻ പരോക്ഷ ചർച്ചകളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യേഷ്യൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജരെഡ് കുഷ്നർ എന്നിവർക്കൊപ്പം യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) കമാൻഡർ ബ്രാഡ് കൂപ്പർ സൈനിക യൂനിഫോമിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നയതന്ത്ര ചർച്ചകൾക്കൊപ്പം സൈനിക സമ്മർദവും യു.എസ് പയറ്റുന്നതായാണ് ബ്രാഡ് കൂപ്പറിന്റെ സാന്നിധ്യത്തെ വിലയിരുത്തുന്നത്. ഇറാന് സമീപം ഒമാൻ കടലിൽ യു.എസ്.എസ് അബ്രഹാം ലിങ്കൺ അടക്കം അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ, ചർച്ചയിൽ ബ്രാഡ് കൂപ്പറിന്റെ പങ്കാളിത്തത്തിന് പ്രാധാന്യമേറെയാണ്.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണങ്ങളും ഇറാന്റെ തിരിച്ചടിയും സംഘർഷഭരിതമാക്കിയ സാഹചര്യത്തിനുശേഷം ആണവവിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിലെ ആറാം ഘട്ട ചർച്ചയാണ് മസ്കത്തിൽ നടന്നത്. ശുഭകരമായ തുടക്കമാണ് ചർച്ചയിലുണ്ടായതെന്ന് ഇറാനും വളരെ നല്ലരീതിയിൽ ചർച്ച നടന്നതായി അമേരിക്കയും പ്രതികരിച്ചിരുന്നു. അമേരിക്കൻ സമ്മർദത്തെതുടർന്ന് മേഖലയിൽ യുദ്ധഭീഷണി ഉയരുന്നതിൽ ഗൾഫ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ‘ഭീഷണിയും സമ്മർദവുമില്ലാത്ത ശാന്തമായ അന്തരീക്ഷത്തിലാണ് ആണവ ചർച്ചകളും മുഖ്യവിഷയങ്ങളിലെ പരിഹാരവും സാധ്യമാവുകയെന്ന് ചർച്ചകൾക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സംഭാഷണത്തിന് മുന്നോടിയായി ഭീഷണികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ആഴ്ചയുടെ തുടക്കത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതികരിച്ച യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, മുൻ ഭീഷണി ആവർത്തിക്കാനും മറന്നില്ല. ആണവകരാർ സംബന്ധിച്ച് ധാരണയുണ്ടാകാത്തപക്ഷം ‘ഗുരുതരമായ പ്രത്യാഘാതങ്ങൾ’ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ട്രംപ് ആവർത്തിച്ചു.
കരാറിലേക്കെത്താൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ്, മുൻ ചർച്ചകളെക്കാൾ കൂടുതൽ വിട്ടുവീഴ്ചകൾക്ക് ഇറാൻ തയാറാണെന്ന സൂചനയും നൽകി.
അതിനിടെ, ശക്തിപ്രകടനത്തിന്റെ ഭാഗമായി അറബിക്കടലിലൂടെ സഞ്ചരിക്കുന്ന യു.എസ്.എസ് എബ്രഹാം ലിങ്കൺ ആർമഡയുടെ ദൃശ്യങ്ങൾ ‘ശക്തിയിലൂടെ സമാധാനം’ എന്ന സന്ദേശത്തോടെ യു.എസ് സൈന്യത്തിന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.