കഴിഞ്ഞദിവസം മസ്കത്തിൽ നടന്ന ചർച്ചക്കെത്തിയ ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മധ്യേഷ്യൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജരെഡ് കുഷ്നർ എന്നിവർ ഒമാൻ വിദേശകാര്യ മന്ത്രി
സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്കൊപ്പം
മസ്കത്ത്: അമേരിക്ക- ഇറാൻ ചർച്ചകൾക്ക് മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും പിന്തുണ ഉയരുന്നു. ഇറാന്റെ ആണവ വിഷയത്തിൽ സംഘർഷം കുറക്കാനും നയതന്ത്ര പരിഹാരങ്ങൾക്ക് വഴി തുറക്കാനും ചർച്ചകൾ സഹായകമാകുമെന്ന പ്രതീക്ഷ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പ്രകടിപ്പിച്ചു. മസ്കത്തിൽ നടന്ന ചർച്ചകൾ ഗൗരവമുള്ളതും നിർമാണാത്മകവുമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി വ്യക്തമാക്കി. ഇരുപക്ഷത്തിന്റെയും നിലപാടുകളിലും സമീപനങ്ങളിലും വ്യക്തതവരുത്താൻ ചർച്ചകൾ സഹായിച്ചുവെന്നും പുരോഗതിക്ക് അടിസ്ഥാനമാകാവുന്ന മേഖലകൾ തിരിച്ചറിയാനായതായും അദ്ദേഹം പറഞ്ഞു.
അതേസമയം, നിർണായകമായ ചർച്ചയിൽ മധ്യസ്ഥത വഹിച്ച ഒമാന്റെ നയതന്ത്ര നിലപാടിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസും വിവിധ രാജ്യങ്ങളും പ്രശംസിച്ചു. ഈ ചർച്ചകൾ പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കുകയും പ്രതിസന്ധി ഒഴിവാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷപ്രകടിപ്പിച്ച ഗുട്ടറസ്, ചർച്ച ഒമാനിൽ നടത്തിയത് സംബന്ധിച്ച് പ്രത്യേകമായി നന്ദി അറിയിച്ചു. എല്ലാ ആശങ്കകളും സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നും, നയതന്ത്രമാണ് സംഘർഷം കുറക്കുന്നതിനും പ്രാദേശിക നിലനിൽപ് ഉറപ്പാക്കുന്നതിനും അനുയോജ്യമായ ഏക മാർഗമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിനും സംവാദത്തിന് വഴിയൊരുക്കിയതിനും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനോട് ഇറാൻ വിദേശകാര്യ മന്ത്രി മന്ത്രി അബ്ബാസ് അരാഗ്ചി നന്ദി അറിയിച്ചു.
ഒമാന്റെ മധ്യസ്ഥ പങ്കിനെ ഗൾഫ് സഹകരണ കൗൺസിൽ സ്വാഗതംചെയ്തു. മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും സംവാദവും പരസ്പര ധാരണയും ശക്തിപ്പെടുത്തുന്നതിൽ ഒമാൻ നിർമാണാത്മക പങ്കാണ് വഹിക്കുന്നതെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, പറഞ്ഞു. സൗഹൃദരാജ്യങ്ങളുമായി സഹകരിച്ച് ഇരുപക്ഷങ്ങളെയും അടുപ്പിക്കാനും നിർമാണാത്മക സംവാദത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ഒമാൻ നടത്തിയ തുടർച്ചയായ ശ്രമങ്ങൾ മേഖലയുടെ സ്ഥിരതക്കും സമാധാന സാധ്യതകൾക്കും സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. യുഎസ് -ഇറാൻ ചർച്ചകൾ ആരംഭിച്ചതിനെ നിരവധി അറബ് രാജ്യങ്ങൾ സ്വാഗതം ചെയ്തു. സംവാദവും സംഘർഷ കുറവും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചർച്ചകൾക്ക് വേദിയൊരുക്കിയ ഒമാന്റെ പങ്ക് പ്രശംസിച്ച യു.എ.ഇ, അന്താരാഷ്ട്ര നിയമങ്ങൾക്കും രാജ്യങ്ങളുടെ പരമാധികാരത്തിനുമുള്ള ബഹുമാനം തന്നെയാണ് നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള മികച്ച മാർഗമെന്നും വ്യക്തമാക്കി.
മസ്കത്തിലെ ചർച്ചകൾ പുനരാരംഭിച്ചതിനെ ഈജിപ്ത് പൂർണമായി പിന്തുണച്ചതായി അറിയിച്ചു. സംഘർഷംവർധിക്കുന്നത് തടയാനും ഇറാന്റെ ആണവ വിഷയത്തിൽ സമാധാനപരവും ദീർഘകാലവുമായ പരിഹാരത്തിലേക്കെത്താനും നടത്തുന്ന നിർമാണാത്മക ശ്രമങ്ങളെ ഈജിപ്ത് പ്രശംസിച്ചു. ആണവായുധ വ്യാപനം തടയുന്നതിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും, ആണവായുധരഹിത മിഡിൽ ഈസ്റ്റ് എന്ന ലക്ഷ്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഈജിപ്ത് വ്യക്തമാക്കി. ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിലും മേഖലയിൽ സ്ഥിരതയും ശാന്തിയും ലക്ഷ്യമിട്ട നയതന്ത്ര നീക്കങ്ങൾ പിന്തുണച്ചതിലും ഒമാനെ ജോർദാനും അഭിനന്ദിച്ചു. ചർച്ചകളെ സ്വാഗതം ചെയ്ത കുവൈത്ത്, ഇരുപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം മേഖലാ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന സമഗ്ര കരാറിലേക്ക് ഇത് നയിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ഖത്തറും ഒമാന്റെ ശ്രമങ്ങളെ പ്രശംസിച്ചു. സൗഹൃദ രാജ്യങ്ങളുമായി ചേർന്ന് സംഘർഷം കുറക്കാനും ബാക്കിയുള്ള വിഷയങ്ങളിൽ നിർമാണാത്മക സംവാദം പ്രോത്സാഹിപ്പിക്കാനും ഒമാൻ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണെന്ന് ഖത്തർ വ്യക്തമാക്കി.
പ്രാദേശിക നയതന്ത്രത്തിൽ ദീർഘകാലമായി മധ്യസ്ഥ പങ്ക് വഹിക്കുന്ന ഒമാൻ, സംഭാഷണവും ശാന്തിയും പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് പുതിയ ചർച്ചകളെ കാണുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കയും ഇറാനും തമ്മിലെ മുൻ ചർച്ചകൾക്കും ഒമാൻ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അഞ്ച് ഘട്ടങ്ങളിലായി ഇറാൻ- അമേരിക്ക ചർച്ച നടന്നിരുന്നു. ഇറാനെതിരെ ഇസ്രായേൽ, അമേരിക്കൻ സൈനിക നടപടികളും ഇറാന്റെ പ്രത്യാക്രമണവുമടക്കമുള്ള സാഹചര്യങ്ങൾ രൂപപ്പെട്ടതോടെ കഴിഞ്ഞ വർഷം മസ്കത്തിൽ നടക്കാനിരുന്ന ആറാം ഘട്ട ചർച്ച തടസ്സപ്പെടുകയായിരുന്നു. ആദ്യം തുർക്കിയയിലെ ഇസ്തംബൂളിൽ നടത്താനിരുന്ന ചർച്ചയാണ് ഇറാന്റെ ആവശ്യപ്രകാരം ഒമാനിലേക്ക് മാറ്റിയത്. ഇറാനുമേൽ അമേരിക്കൻ ആക്രമണമുണ്ടായാൽ ഗൾഫ്മേഖലയിലടക്കമുള്ള അമേരിക്കൻ താവളങ്ങളെയാകും പ്രത്യാക്രമണത്തിൽ ഇറാൻ ആദ്യം ലക്ഷ്യമിടുക. ഇത് മേഖലയെ സംഘർഷഭരിതാമാക്കും. അത്തമൊരു സാഹചര്യം ഒഴിവാക്കേണ്ടത് ഇറാനുമായി കടൽ അതിർത്തി പങ്കിടുന്ന ഒമാനും ആവശ്യമാണ്. അമേരിക്കയുടെ പടുകൂറ്റൻ യുദ്ധവിമാന വാഹിനികപ്പലായ യു.എസ്.എസ് എബ്രഹാം ഇറാനെ ലക്ഷ്യമിട്ട് ഒമാൻ കടലിൽ ദിവസങ്ങൾക്കുമുമ്പെ എത്തിച്ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.