മസ്കത്ത്: റമദാൻ മാസത്തിന് മുന്നോടിയായി സീബിലെ പ്രധാന പഴം-പച്ചക്കറി മാർക്കറ്റായ അൽ മവേലയിൽ ഉപഭോക്ത സംരക്ഷണ സമിതി പരിശോധന നടത്തി. സമിതി ചെയർമാൻ സുലൈമാൻ ബിൻ അലി ഹികമിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, വിലനിലവാരം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചതെന്ന് വകുപ്പ് വാർത്തകുറിപ്പിൽ അറിയിച്ചു.
ഉപഭോക്താക്കളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നതും വിൽപനക്കാർ അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്നും പരിശോധിച്ചു. കച്ചവടക്കാരുമായി സംസാരിച്ച ചെയർമാൻ അൽ മവേല മാർക്കറ്റിെൻറ പ്രധാന്യം വിശദീകരിച്ചുകൊണ്ട് വരുന്ന ദിവസങ്ങളിൽ പഴം, പച്ചക്കറി ഉൽപന്നങ്ങൾക്ക് ഉണ്ടാകുന്ന തിരക്കിനനുസരിച്ച് ലഭ്യത ഉറപ്പുവരുത്തണമെന്നും വിലവർധന പിടിച്ചുനിർത്തണമെന്നും ആവശ്യപ്പെട്ടു. ഉപഭോക്ത സംരക്ഷണ സമിതിയുമായി സഹകരിക്കണമെന്നും സാഹചര്യങ്ങൾ ഉപയോഗിച്ച് വിലക്കയറ്റം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കച്ചവടക്കാരോട് പറഞ്ഞു. മാർക്കറ്റിലെ സാഹചര്യങ്ങളെ സംബന്ധിച്ച് ചില ഉപഭോക്താക്കളോടും സംസാരിച്ച അദ്ദേഹം പരാതികളും പരിഭവങ്ങളും കേൾക്കാനും സമയം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.