മസ്കത്ത്: മത്രയിൽ സഞ്ചാരികൾക്കും സന്ദർശകർക്കുമായി കൂടുതൽ സൗകര്യങ്ങളൊരുക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു. കൂടുതൽ സൂചനാ ബോർഡുകളും പൊതു ടോയ്ലറ്റുകളും സ്ഥാപിക്കാനാണ് പദ്ധതി. ഇതോടൊപ്പം, ഇൻററാക്ടീവ് മാപ്പ് കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്. രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ മത്ര വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. വിദേശ സഞ്ചാരികൾക്കുപുറമെ സ്വദേശികളും ഒമാനിൽ താമസിക്കുന്ന വിദേശികളും ധാരാളമായി എത്തുന്ന മത്രയെ സഞ്ചാരി സൗഹൃദമാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടിയെന്ന് മസ്കത്ത് നഗരസഭ ഉദ്യോഗസ്ഥൻ പറഞ്ഞു. സുൽത്താൻ ഖാബൂസ് തുറമുഖത്ത് ക്രൂയിസ് കപ്പലുകളിൽ എത്തുന്നവരിൽ ഏറെയും പകൽ സമയങ്ങൾ മത്ര സൂഖിലും കോർണിഷ്, കൽബൂ പാർക്ക്, റിയാം പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലുമായാണ് സമയം ചെലവഴിക്കുന്നത്. കപ്പലുകളിൽ എത്തുന്നവർക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങെള കുറിച്ച് അറിവ് പകരുക ലക്ഷ്യമിട്ടാണ് ഇൻററാക്ടിവ് മാപ്പ് ഒരുക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കുകൾ, ഗതാഗത മാർഗം തുടങ്ങിയ വിവരങ്ങളും മാപ്പിൽ ലഭ്യമാക്കും. മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുന്നത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും അതുവഴി വരുമാന വർധനവിനും കാരണമാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. നിലവിൽ നാലു പൊതു ടോയ്ലറ്റുകൾ മത്രയിൽ ഉണ്ട്. റിയാം പാർക്കിന് സമീപം പുതിയത് ഒന്നുകൂടി സ്ഥാപിക്കുന്നതിനാണ് പദ്ധതി. മത്ര സൂഖിനകത്ത് നഗരസഭ നിരവധി സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ഇടറോഡുകളും മറ്റുമുള്ള സൂഖിൽ വഴിതെറ്റാതിരിക്കാൻ സൂചനാ ബോർഡുകൾ ഏറെ സൗകര്യപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.