അൽ റൗദ-മദ്ഹ റോഡിൽനിന്നുള്ള മഴയുടെ ദൃശ്യം
മസ്കത്ത്: ന്യൂനമർദ്ദത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരി ചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
നിറഞ്ഞൊഴുകുന്ന വാദികളിലൊന്ന്
താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളത്തിനടിയിലാണ്. ധാൽകൂത്ത്, സലാല-താഖ റോഡ്, സലാല, ആദം, അൽ ബൈത, അൽഖാസിന, വാദി അൽദ്, അൽ-സാംതി, സൈഹ് അൽസരിയ, സൈഹ് അൽസലാം എന്നീ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും സമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കുതന്നെ മൂടി കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകീട്ടാണ് കരുത്താർജിച്ചത്. അതേ സമയം, വ്യാഴാഴ്ചയും മഴ തുടരുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ആദം അവീഫിയയിൽനിന്നുള്ള മഴ കാഴ്ച
വ്യാഴം, വെള്ളി ദിവസങ്ങളിലും മിക്ക ഗവർണറേറ്റുകളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മഴ ശക്തമാകും. 15-40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 37മുതൽ 83 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും കപ്പലിൽ പോകുന്നതിന് മുമ്പ് ദൃശ്യപരതയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും ശ്രദ്ധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.