സലാല: ദോഫാറിന്റെ സാംസ്കാരിക ഭൂമികക്ക് പുതിയൊരു ഭാവുകത്വവുമായി അന്താരാഷ്ട്ര ശിൽപകലാ മേളക്ക് സലാലയിൽ ഇത്തീൻ സ്ക്വയറിൽ തുടക്കമായി. ഒമാനി കലാകാരന്മാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 പ്രമുഖ അന്താരാഷ്ട്ര ശിൽപികളും പങ്കെടുക്കുന്ന ഈ കലാമേള സെപ്തംബർ മൂന്നു വരെ തുതുടരും. ഒമാന്റെ പ്രകൃതിഭംഗി, ദോഫാറിന്റെ തനതായ സാംസ്കാരിക പൈതൃകം എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള ശിൽപങ്ങളാണ് കലാകാരന്മാർ മേളയിലൊരുക്കുന്നത്.
ഒമാന്റെ പൈതൃകവും പ്രകൃതിയും ശിൽപങ്ങളിലേക്ക് ആവാഹിക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള കലാകാരന്മാർക്ക് പരസ്പരം സംവദിക്കാനുള്ള വേദി കൂടിയാണ് ഈ മേളയെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്സിൻ അൽ ഗസ്സാനി പറഞ്ഞു. ഇതിന് പുറമെ, സെപ്തംബർ 14 മുതൽ 22 വരെ ലോകമെമ്പാടുമുള്ള പ്രമുഖ പ്രതിഭകൾ പങ്കെടുക്കുന്ന രണ്ടാമത് ദോഫാർ അന്താരാഷ്ട്ര നാടകോത്സവവും ഇത്തവണത്തെ ഖരീഫ് സീസണിന്റെ ഭാഗമായി അരങ്ങേറും. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെ നീളുന്ന ഇത്തവണത്തെ ഖരീഫ് സീസണിൽ സലാലയിലും ദോഫാറിലെ മറ്റ് വിലായത്തുകളിലുമായി 125-ഓളം സാംസ്കാരിക, കായിക, കലാ, വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇത്തവണ ഖരീഫ് സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂൺ 21 മുതൽ ജൂലൈ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ മാത്രം സലാലയിലെത്തിയ സന്ദർശകരുടെ എണ്ണം 4,72,449 ആയി ഉയർന്നതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 6.9 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷം ഈ കാലയളവിൽ 4,42,100 പേരാണ് ഖരീഫ് ആസ്വദിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.