മസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ കഴിയുന്നവർക്ക് ചായയോടും കാപ്പിയോടും പ്രിയമേറുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തേയില, കാപ്പി ഉൽപന്നങ്ങളുടെ ഇറക്കുമതി മൂല്യം ഇരട്ടിയിലധികമായതായി ഏറ്റവും പുതിയ കണക്കുകൾ തെളിയിക്കുന്നു. 2021 മുതൽ 2025 വരെ വരെയുള്ള കാലയളവിൽ തേയില, കാപ്പി ഉൽപന്നങ്ങളുടെ ഇറക്കുമതി മൂല്യം 4.9 കോടിയിലധികം ഒമാനി റിയാലിൽ എത്തി. ഇത് ഈ മേഖലയിലെ വ്യാപാര സമൂഹത്തിന് ഉണർവേകുന്നതാണ്.
2021ൽ ഒമാനിലെ ചായ ഇറക്കുമതി 13.9 ദശലക്ഷം റിയാലായിരുന്നു. 2025 ലെത്തിയപ്പോഴേക്കും ഇത് 28.2 ദശലക്ഷം റിയാലായി ഉയർന്നു. 103.2 ശതമാനത്തിന്റെ വർധനവാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ഇറക്കുമതി ചെയ്ത തേയില ഉൽപന്നങ്ങൾ 93 ലക്ഷം കിലോയിൽ നിന്ന് 2.6 കോടി കിലോയായി വർധിച്ചു. 182.1 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2025-ൽ ഒമാനിലേക്ക് ഏറ്റവും കൂടുതൽ തേയില ഉൽപന്നങ്ങൾ എത്തിച്ചത് കെനിയയാണ്; 20.2 ദശലക്ഷം റിയാൽ. യു.എ.ഇ-4.7 ദശലക്ഷം റിയാൽ, ഇന്ത്യ-1.1 ദശലക്ഷം റിയാൽ എന്നിവയാണ് തൊട്ടുപിന്നിൽ.
കാപ്പിയുടെ ഇറക്കുമതി മൂല്യത്തിലാണ് ഇതിലും വലിയ മുന്നേറ്റം ദൃശ്യമായത്. 2021-ൽ 8.6 ദശലക്ഷം റിയാലായിരുന്ന കാപ്പി ഇറക്കുമതി 2025-ൽ 144.1 ശതമാനം വർധിച്ച് 21 ദശലക്ഷം റിയാലിലെത്തി. കാപ്പി ഉൽപന്നങ്ങളുടെ അളവ് 62,000 ക്വിന്റലിനിന്ന് 77,000 ക്വിന്റലായി ഉയർന്നു. യു.എ.ഇയിൽ നിന്നാണ് ഒമാൻ ഏറ്റവും കൂടുതൽ കാപ്പി ഇറക്കുമതി ചെയ്തത്; 8.5 ദശലക്ഷം റിയാൽ. വിയറ്റ്നാം- 2.6 ദശലക്ഷം റിയാൽ, സൗദി അറേബ്യ-1.6 ദശലക്ഷം റിയാൽ, ബ്രസീൽ -1.5 ദശലക്ഷം റിയാൽ എന്നിവയാണ് ഒമാനിലേക്കുള്ള കാപ്പി ഉൽപന്ന കയറ്റുമതിയിൽ മുന്നിലുള്ള രാജ്യങ്ങൾ.
ഇറക്കുമതിക്ക് പുറമെ ഒമാനിൽ നിന്ന് തേയില ഉൽപന്നങ്ങളും കാപ്പി ഉൽപന്നങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് റീ എക്സ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. 2025-ൽ 1.03 ദശലക്ഷം റിയാലിന്റെ തേയിലയും 3.38 ലക്ഷം റിയാലിന്റെ കാപ്പിയും ഒമാനിൽ നിന്ന് പുനർ കയറ്റുമതി ചെയ്തു. കൂടാതെ തേയില, കാപ്പി നിർമ്മാണത്തിനുള്ള അത്യാധുനിക ഉപകരണങ്ങൾക്കായി 2025-ൽ 50 ലക്ഷം റിയാലും സുൽത്താനേറ്റ് ചെലവഴിച്ചിട്ടുണ്ട്. രാജ്യത്തുടനീളം റസ്റ്ററന്റുകളുടെയും കഫേകളുടെയും എണ്ണം ദ്രുതഗതിയിൽ വർധിക്കുന്നതാണ് ഈ വലിയ വാണിജ്യ മുന്നേറ്റത്തിന് കാരണം.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒമാനിൽ നിലവിൽ 6,198 റസ്റ്ററന്റുകളും പാനീയങ്ങൾ മാത്രം നൽകുന്ന 2,833 കഫേകളും ഭക്ഷണ വിതരണം നടത്തുന്ന 6,295 സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ 427 മൊബൈൽ ഫുഡ് ട്രക്കുകളും പൊതുസ്ഥാപനങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന 65 കാന്റീനുകളും ഒമാന്റെ ഈ ആധുനിക കഫേ സംസ്കാരത്തിന് കരുത്തുപകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.