ഏകത സംഗീത സുധാനിധി അവാര്‍ഡ് എ. കന്യാകുമാരിയമ്മക്ക് അംബാസഡർ അമിത് നാരങ്
സമ്മാനിക്കുന്നു
മസ്കത്ത്: ഏകത മസ്കത്തിന്റെ ആറാമത് വാര്‍ഷിക സംഗീതോത്സവം നടന്നു. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടി സ്വദേശികൾക്കും വിദേശികൾക്കും ആസ്വാദ്യകരമായി. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ഒമാനി നടനും സംവിധായകനുമായ ഡോ. താലിബ് അല്‍ ബലൂഷി, ഒമാന്‍ ടൂറിസം കോളജിലെ സ്റ്റുഡന്റ് കോഓഡിനേറ്റര്‍ മുഹമ്മദ് ഷമീസ് അല്‍ റവാഹി, ബാക്കുല്‍ മെഹ്ത, ജഗജിത് പ്രഭാകരന് തുടങ്ങിയവർ വിശിഷ്ടാതിഥികളായി.
ഈ വര്‍ഷത്തെ ഏകത സംഗീത സുധാനിധി അവാര്‍ഡ് പത്മശ്രീ പുരസ്കാര ജേതാവും കർണാടക സംഗീതത്തില്‍ വയലിന് വിദഗ്ധയുമായ എ. കന്യാകുമാരിയമ്മക്ക് അംബാസഡർ സമ്മാനിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് യൂറോപ്പിലെ സംഗീത ഉപകരണമായ വയലിന് ഇപ്പോള്‍ ഇന്ത്യന്‍ കര്‍ണാടക സംഗീതത്തിന്റെ ഒരു പ്രധാന അകമ്പടിയാണെന്നും മറ്റു സംസ്കാരങ്ങളെ ഹൃദയപൂർവം സ്വന്തം സംസ്കാരത്തിലേക്ക് സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഇന്ത്യന്‍ സംസ്കാരത്തിന്റെ വിശാലതയാണ് ഇത് വ്യക്തമാക്കുന്നതെന്നും അമിത് നാരങ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ നീണ്ട അവിസ്മരണീയമായ വയലിന് കച്ചേരി നടത്തി കന്യാകുമാരിയമ്മ നിറഞ്ഞ സദസ്സിനെ ആനന്ദനിര്‍വൃതിയില്‍ എത്തിച്ചു.
രണ്ടു ദിവസങ്ങളിലായി എസ്. മഹതിയുടെയും ഡോ. പാലക്കാട് റാം പ്രസാദിന്റെയും സംഗീത സദസ്സും ഇന്ത്യന്‍ മസ്കത്ത് ഏകത കുടുംബാംഗങ്ങളുടെ സംഗീതാര്‍ച്ചനയും കൂടി ആയപ്പോള്‍ ഏകത മസ്കത്ത് സംഗീതോത്സവം ഒമാനിലെ കര്‍ണാടക സംഗീത പ്രേമികളുടെ മനസ്സില്‍ മറക്കാനാവാത്ത ഉത്സവലഹരിയായി മാറിയെന്ന് ഏകത മസ്കത്ത് ഭാരവാഹികളായ അമര്‍കുമാര്‍ (പ്രോഗ്രാം കോഓഡിനേറ്റര്‍), മുരളീകൃഷ്ണന് (സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനര്‍), ഗിരീഷ് നായര്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍), സതീഷ് കുമാര്‍ (ഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍), ബബിത ശ്യാം (ജോയന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍), രശ്മി ബാലകൃഷ്ണന് (കമ്മിറ്റി അംഗം), മനോജ് എം. നായര്‍ (ഫെസിലിറ്റി മാനേജ്മെന്റ് കോഓഡിനേറ്റര്‍) എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.