മസ്കത്ത്: ഒമാന്റെ തുറമുഖ നഗരമായ സുഹാറിനെയും യു.എ.ഇ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിക്കുന്ന ‘ഹഫീത് റെയിൽ വേ’ പദ്ധതിയുടെ തുരങ്ക നിർമാണത്തിന് തുടക്കമായി. ബുറൈമി ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽ ഹജർ പർവതനിരകളിലാണ് തുരങ്കനിർമാണം ആരംഭിച്ചത്. പദ്ധതിയുടെ ഏറ്റവും സുപ്രധാന നാഴികക്കല്ലാണ് ഈ ഈ പ്രവൃത്തികളെന്ന് അധികൃതർ പറഞ്ഞു.
വിശദമായ ഡിസൈൻ ജോലികൾ പൂർത്തിയാക്കിയതിനെത്തുടർന്ന് ഇപ്പോൾ തുരങ്കനിർമാണം പുരോഗമിക്കുകയാണ്, ഭാരമേറിയ ഉപകരണങ്ങളുടെയും നിർമാണ സാമഗ്രികളുടെയും ചലനം സുഗമമാക്കുന്നതിന് ആക്സസ് റോഡുകൾ ഇതിനകം നിർമിച്ചിട്ടുണ്ട്. തുരങ്കങ്ങളുടെ ജോലികൾ പൂർത്തിയായിക്കഴിഞ്ഞാൽ, പദ്ധതി അടുത്ത ഘട്ടങ്ങളിലേക്ക് കടക്കും. അതിൽ ട്രാക്ക് രൂപവത്കരണം, റെയിൽ സ്ഥാപിക്കൽ, തുരങ്കങ്ങൾക്കുള്ളിൽ റെയിൽവേ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു.
നൂതന എൻജിനീയറിങ് സാങ്കേതിക വിദ്യകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് തുരങ്കനിർമാണം. ചുറ്റുമുള്ള സമൂഹങ്ങളിലും ആവാസവ്യവസ്ഥയിലും കുറഞ്ഞ ആഘാതം ഉറപ്പാക്കുന്നതിന് സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ഊന്നൽ നൽകിയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
അതേസമയം, ഒമാനും യു.എ.ഇക്കും ഇടയിൽ ഇന്റർമോഡൽ ട്രെയിൻ സേവനങ്ങൾ നൽകുന്നതിനായി ഹഫീത് റെയിൽ കമ്പനി ആസ്യാദ് ലോജിസ്റ്റിക്സുമായി കരാറിൽ എത്തിയിട്ടുണ്ട്. ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയിൽ സംയോജിതവും തടസ്സമില്ലാത്തതുമായ കണ്ടെയ്നർ ഗതാഗത സേവനം നൽകുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. ചരക്ക് ഗതാഗതം, തുറമുഖ പ്രവർത്തനങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, കാർഗോ ഏകീകരണം, അവസാനത്തെ അവസാന മൈൽ ഡെലിവറി എന്നിവ ഈ സമഗ്ര സേവനത്തിൽ ഉൾപ്പെടുന്നു.
ആസ്യാദ് ലോജിസ്റ്റിക്സുമായുള്ള ഈ പങ്കാളിത്തത്തിലൂടെ, എല്ലാ വിതരണ ശൃംഖല ഘട്ടങ്ങളെയും ഏകീകൃതവും കാര്യക്ഷമവും സുസ്ഥിരവുമായ സേവനത്തിലേക്ക് സംയോജിപ്പിക്കുന്നത് ഹഫീത് റെയിൽ ഉറപ്പാക്കും.ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന പ്രത്യേക തരം റെയിൽ ഗതാഗത സംവിധാനമാണ് ഇന്റർമോഡൽ ട്രെയിൻ. വിവിധ ഗതാഗത മാർഗങ്ങൾ (റെയിൽ, റോഡ്, കടൽ) സംയോജിപ്പിച്ച് ചരക്കുകൾ കാര്യക്ഷമമായും ചെലവ് കുറഞ്ഞ രീതിയിലും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നു.
സുഹാർ തുറമുഖം വഴി 3,800ൽ അധികം റെയിലുകൾ എത്തിച്ചതോടെ റെയിൽവേ ലിങ്കിനായുള്ള ട്രാക്ക്-ലേയിങ് ആരംഭിച്ചിട്ടുണ്ട്. 25 മീറ്റർ നീളവും മൊത്തം 5,700 മെട്രിക് ടൺ ഭാരവുമുള്ള 3,800-ലധികം ഇ-260-ഗ്രേഡ് ട്രാക്കുകളാാണ് എത്തിച്ചിട്ടുള്ളത്. സ്പെയിനിലെ ഗിജോണിലുള്ള ആർസെലർ മിത്തലിന്റെ സൗകര്യത്തിൽ നിർമിച്ചവയാണ് ഇവ. ഹെവി ചരക്ക്, യാത്ര പ്രവർത്തനങ്ങൾക്കായി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് റെയിലുകൾ നിർമിച്ചിരിക്കുന്നത്. ഈടുനിൽക്കുന്നതിനായി ഈ ട്രാക്കുകൾ 32.4 ടൺ വരെ ഭാരമുള്ള ആക്സിൽ ലോഡുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സാഹചര്യങ്ങളിൽ ദീർഘകാല വിശ്വാസ്യത ഉറപ്പാക്കുന്നു. ഉയർന്ന കരുത്തുള്ള ക്ലിപ്പുകളും ബോൾട്ടുകളും ഉൾക്കൊള്ളുന്ന നൂതന ഫാസ്റ്റണിങ് സംവിധാനങ്ങളുമുണ്ട്.ഒമാന്റെ ഭാഗത്തെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്. റെയില്‍ ശൃംഖലയുടെ നിര്‍മാണം ആരംഭിക്കാന്‍ ഇരു രാഷ്ട്രങ്ങളുടെയും കമ്പനികള്‍ തമ്മില്‍ ഷെയര്‍ഹോള്‍ഡര്‍ ഉടമ്പടി ഒപ്പുവെച്ചിരുന്നു.
പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥ സാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായി തയാറാക്കിയതാണ് റെയിൽവേ ശൃംഖല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.