മസ്കത്ത്: സൊഹാർ, ദുകം വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഏറിയതായി ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനിയുടെ കണക്കുകൾ. പ്രവർത്തനമാരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത്. ജൂൺ അവസാനം മുതൽ ആഗസ്റ്റ് അവസാനം വരെ കാലയളവിൽ 19,000 യാത്രികരാണ് സൊഹാർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇൗ രണ്ടുമാസത്തിനിടെ 236 സർവിസുകളാണ് ഇവിടെനിന്ന് നടത്തിയത്. ഒമാൻ എയർ മസ്കത്തിൽനിന്നുള്ള സർവിസ് നിർത്തിയ ശേഷം ആളൊഴിഞ്ഞ സൊഹാർ വിമാനത്താവളത്തിൽനിന്ന് ജൂൺ അവസാനം സലാം എയറാണ് സലാലയിലേക്ക് സർവിസ് തുടങ്ങിയത്. ഖരീഫ് സീസൺ മുൻനിർത്തിയാരംഭിച്ച സർവിസ് നിരവധി യാത്രക്കാർക്കാണ് ഉപകാരപ്രദമായത്. ജൂലൈയിൽ ഷാർജയിലേക്ക് എയർ അറേബ്യയും ആഗസ്റ്റിൽ ദോഹയിലേക്ക് ഖത്തർ എയർവേസും സർവിസ് ആരംഭിച്ചു. ഇതോടൊപ്പം, ചരക്കുനീക്കവും വർധിച്ചിട്ടുണ്ട്. ദോഹയിലേക്കുള്ള കാർഗോ നീക്കമാണ് വലിയ കുതിപ്പ് രേഖപ്പെടുത്തിയത്.
ദുകം വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരുടെ എണ്ണം 25.7 ശതമാനമാണ് കൂടിയത്. ഇൗ വർഷം ജനുവരി-ആഗസ്റ്റ് കാലയളവിൽ 20528 പേരാണ് ദുകം വഴി യാത്ര ചെയ്തത്. മൊത്തം സർവിസുകളുടെ എണ്ണം 16.7 ശതമാനം വർധിച്ച് 322 ആയി. എട്ടു മാസം പിന്നിടുേമ്പാൾ സലാല വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം പത്തു ലക്ഷവും കവിഞ്ഞിട്ടുണ്ട്. 25.3 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധന. മൊത്തം സർവിസുകളുടെ എണ്ണം 41.8 ശതമാനം വർധിച്ച് 9870 ആയി. കാർഗോയുടെ അളവാകെട്ട 20.5 ശതമാനവും കൂടി. മസ്കത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം 17.6 ശതമാനം വർധിച്ച് 93.60 ലക്ഷമായി. വിമാന സർവിസുകളുടെ എണ്ണമാകെട്ട 12.1 ശതമാനം വർധിച്ച് 76198 ആയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.