സലാല: വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ എയർ ഇന്ത്യ എക്സ് പ്ര സ്സ് ഏർപ്പെടുത്തിയിരുന്ന സൗജന്യം നിർത്തലാക്കിയിരിക്കുകയാണ്. ഈ തീരുമാനം പിൻവലിച്ച് മൃതശരീരങ്ങൾ നാട്ടിലെത്തിക്കാനുള്ള സൗജന്യം പുന:സ്ഥാപിക്കണമെന്ന് മുൻ ആരോഗ്യ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.എൽ.എയുമായ കെ.കെ. ശൈലജ ടീച്ചർ ആവശ്യപ്പെട്ടു. കൈരളി സലാല ജനറൽ സമ്മേളനത്തോടനുബന്ധിച്ച് 'നവകേരളവും, രണ്ടാം പിണറായി സർക്കാരും' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സുസ്ഥിര വികസനത്തിലൂടെ മാത്രമെ കേരളത്തിന്റെ സമൂലമാറ്റം സാധ്യമാവുകയുള്ളൂ. മുടങ്ങിക്കിടന്ന നിരവധി അടിസ്ഥാന വികസന പദ്ധതികൾ പൂർത്തീകരിക്കുക എന്നതായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ പ്രധാന ലക്ഷ്യമെങ്കിൽ ഭാവി തലമുറക്ക് കേരളത്തിൽതന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വൻകിട പദ്ധതികൾ കൊണ്ട് വരാനും അതിന് പിൻബലമേകാൻ കെ റെയിൽ പോലുള്ള യാത്രാ സംവിധാനം സാധ്യമാക്കുക എന്നതാണ് രണ്ടാം പിണറായി സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും ശൈലജ ടീച്ചർ പറഞ്ഞു.
വുമൺസ് ഹാളിൽ നടന്ന പരിപാടിയിൽ കൈരളി സലാല പ്രസിഡന്‍റ് കെ.എ. റഹിം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പവിത്രൻ കാരായി സ്വാഗതവും സിജോയി നന്ദിയും പറഞ്ഞു. ലോക കേരളസഭാഗം എ. കെ. പവിത്രൻ, അംബുജാക്ഷൻ എന്നിവർ സംബന്ധിച്ചു. തിങ്ങി നിറഞ്ഞ വുമൺസ് ഹാളിൽ നൂറുകണക്കിനാളുകളാണ് ടീച്ചറുടെ പ്രഭാഷണം ശ്രവിക്കാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.