മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കത്ത് കേരള വിഭാഗം സംഘടിപ്പിച്ച വിജ്ഞാനോത്സവത്തില്‍ മികച്ച പങ്കാളിത്തം. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ നടന്ന മത്സരത്തില്‍ വിവിധ സ്കൂളുകളില്‍നിന്നായി എണ്ണൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ദാര്‍സൈത്ത് സ്കൂളില്‍നിന്നാണ് കൂടുതല്‍ പേര്‍ പങ്കെടുത്തത്.
കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയും പ്രമുഖ എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ് ആയിരുന്നു ക്വിസ് മാസ്റ്റര്‍. ഒമാനിലെ പ്രവാസി വിദ്യാര്‍ഥികളില്‍ മലയാള ഭാഷയോടും സാഹിത്യത്തോടും അഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം തവണയാണ് കേരള വിഭാഗം വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. കേരള വിദ്യാഭ്യാസ മന്ത്രി കെ.എന്‍. രവീന്ദ്രനാഥ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മത്സരം ഉദ്ഘാടനം ചെയ്തു. മാതൃഭാഷയായ മലയാളഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിന് പ്രവാസലോകത്ത് കേരള വിഭാഗം നടത്തുന്ന പ്രവര്‍ത്തങ്ങള്‍ ഏറെ വിലമതിക്കുന്നുവെന്നു രവീന്ദ്രനാഥ് പറഞ്ഞു. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍നിന്നായി പ്രാഥമിക മത്സരങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ആറു ടീമുകള്‍ വീതമാണ് ഫൈനലില്‍ എത്തിയത്. കല, സാഹിത്യം, രാഷ്ട്രീയം, സ്പോര്‍ട്സ്, ആനുകാലികം തുടങ്ങിയ റൗണ്ടുകളില്‍ നടത്തിയ മത്സരം കാണികളിലും ആവേശമായി. ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഗൂബ്രയിലെ പവിത്ര നായര്‍, അലന്‍ സജി, നിരഞ്ജന്‍ ജിതീഷ് എന്നിവരടങ്ങിയ ടീമിനായിരുന്നു ഒന്നാം സമ്മാനം. ദാര്‍സൈത്ത് സ്കൂളിലെ പ്രണവ് വിനോദ് പിള്ള, ഐഷ റയീം, ഗംഗ കെ. ഗിരീഷ് എന്നിവര്‍ രണ്ടാമതും സീബ് സ്കൂളിലെ എ. നിരഞ്ജന്‍, സി.കെ. റാണ, എം.പി. ഐശ്വര്യ എന്നിവരുടെ ടീം മൂന്നാം സ്ഥാനത്തും എത്തി. സീനിയര്‍ വിദ്യാര്‍ഥികളുടെ മത്സരത്തില്‍ ഒന്നാമതത്തെിയത് ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിലെ ഗോകുല്‍ കൃഷ്ണ മനോജ്, ലക്ഷ്മി അനില്‍കുമാര്‍, അശ്വിന്‍ ശ്രീകുമാര്‍ എന്നിവരാണ്. ഇന്ത്യന്‍ സ്കൂള്‍ അല്‍ഗുബ്രയിലെ ലക്ഷ്മി സജീവ്, മാളവിക ശിവപ്രസാദ്, സൗപര്‍ണ ശ്രീകുമാര്‍ എന്നിവര്‍ രണ്ടാമതും ദാര്‍സൈത്ത് സ്കൂളിലെ അലന്‍ എസ്. തോമസ്, അഭിരാമി പ്രകാശ്, നിവേദ് ആര്‍. നായര്‍ എന്നിവര്‍ മൂന്നാം സ്ഥാനത്തും എത്തി. കേരള വിഭാഗം കണ്‍വീനര്‍ രജിലാല്‍ കോക്കാടന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ഖദീജ മുംതാസ് പ്രശസ്തിപത്രവും ഫലകവും വിതരണം ചെയ്തു.
ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറിയും കേരള വിഭാഗം സ്ഥാപക കണ്‍വീനറുമായ പി.എം. ജാബിര്‍, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിത്സണ്‍ ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.