നാഷനല്‍ ഫെറീസ് കമ്പനി ഇറാനിലേക്ക് ജൂലൈ 28ന് സര്‍വിസ് ആരംഭിക്കും

മസ്കത്ത്: നാഷനല്‍ ഫെറീസ് കമ്പനിയുടെ സര്‍വിസ് ജൂലൈ 28ന് ആരംഭിക്കും. ബന്ദര്‍ അബ്ബാസിലേക്കും കിഷം ദ്വീപിലേക്കും  നവോത്ഥാന ദിനാഘോഷങ്ങളോട് അനുബന്ധിച്ചായിരിക്കും സര്‍വിസ് തുടങ്ങുകയെന്ന് നാഷനല്‍ ഫെറീസ് കമ്പനി സി.ഇ.ഒ മുഹമ്മദ് അല്‍ അബ്ദവാനി അറിയിച്ചു. മുസന്ദം ഗവര്‍ണറേറ്റിലെ ഖസബില്‍നിന്നായിരിക്കും സര്‍വിസ് തുടങ്ങുക. കിഷം ദ്വീപിലെ ബഹ്മാന്‍ തുറമുഖം വഴിയാകും ബന്ദര്‍ അബ്ബാസ് സര്‍വീസ് നടത്തുക. ആഴ്ചയില്‍ രണ്ടുതവണ എന്ന തോതില്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സര്‍വിസ് നടത്തുക. ഒമാന്‍, ഇറാന്‍ അധികൃതര്‍ പങ്കെടുത്ത യോഗത്തിലാണ് ഫെറി സര്‍വിസിന്‍െറ തീയതി ഒൗദ്യോഗികമായി തീരുമാനിച്ചതെന്ന് സി.ഇ.ഒ പറഞ്ഞു. ബുദ്ധിമുട്ടുകള്‍ അകറ്റി യാത്ര സുഗമമാക്കാന്‍ എന്‍.എഫ്.സി എക്സിക്യൂട്ടിവ് മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ സദാ സജ്ജരായിരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി സദാ ആശയവിനിമയം പുലര്‍ത്തും. കിഷത്തിലേക്കുള്ള യാത്രക്ക് വിസിറ്റിങ് വിസയുടെ ആവശ്യമില്ല. 
എന്നാല്‍, ബന്ദര്‍ അബ്ബാസിലേക്കുള്ള യാത്രയില്‍ ഒമാനിലെ ഇറാനിയന്‍ എംബസിയില്‍നിന്നുള്ള വിസ ആവശ്യമാണ്. ബന്ദര്‍ അബ്ബാസിലേക്കുള്ള സ്വദേശിയാത്രക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നത് സംബന്ധിച്ച് ഹോര്‍മുസ്ഗാന്‍ പ്രവിശ്യാ അധികൃതരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സി.ഇ.ഒ അറിയിച്ചു. ഖസബ് കിഷം യാത്രക്ക് ഒന്നര മണിക്കൂറും ബന്ദര്‍ അബ്ബാസ് യാത്രക്ക് രണ്ടുമണിക്കൂറുമാണ് സമയമെടുക്കുക. ആദ്യഘട്ടത്തില്‍ യാത്രക്കാരും സാധനങ്ങളും കൊണ്ടുപോകാന്‍ മാത്രമാണ് അനുവദിക്കുക. 
 ഇറാനിയന്‍ തുറമുഖങ്ങളിലെ പാലം നിര്‍മാണം പൂര്‍ത്തിയായ ശേഷമാണ് വാഹനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് സെന്‍ററുമായി ബന്ധപ്പെടാമെന്നും സി.ഇ.ഒ അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.