സുരക്ഷിതത്വവും സമാധാനവുമുള്ള രാഷ്ട്രങ്ങള്‍:സ്ഥാനത്തിന് ഇളക്കമില്ലാതെ ഒമാന്‍

മസ്കത്ത്: സുരക്ഷിതത്വത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാന് 74ാം സ്ഥാനം. ആസ്ട്രേലിയ ആസ്ഥാനമായ സെന്‍റര്‍ഫോര്‍ പീസ് ആന്‍ഡ് സെക്യൂരിറ്റിയും അമേരിക്ക കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസും ചേര്‍ന്നാണ് 163 രാഷ്ട്രങ്ങളടങ്ങിയ ആഗോള സമാധാന സൂചിക പുറത്തിറക്കിയത്. 
കഴിഞ്ഞവര്‍ഷത്തെ സൂചികയിലും ഒമാന് 74ാം സ്ഥാനമായിരുന്നു. ഈ വര്‍ഷത്തെ സൂചിക പ്രകാരം മിഡിലീസ്റ്റ് വടക്കന്‍ ആഫ്രിക്ക രാഷ്ട്രങ്ങളുടെ നിരയില്‍ ഒമാന് അഞ്ചാം സ്ഥാനമാണുള്ളത്. ‘മെന’ രാഷ്ട്രങ്ങളില്‍ ഖത്തര്‍ ആണ് ഒന്നാമത്. കഴിഞ്ഞവര്‍ഷം 30ാം സ്ഥാനത്തായിരുന്ന ഖത്തറിന്‍െറ സ്ഥാനം ഈ വര്‍ഷം 34ലേക്ക് എത്തിയിട്ടുണ്ട്. രണ്ടും മൂന്നും സ്ഥാനത്തുള്ള കുവൈത്തും യു.എ.ഇയും കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍നിന്ന് താഴേക്ക് പോയപ്പോള്‍ നാലാം സ്ഥാനത്തുള്ള തുനീഷ്യ നില മെച്ചപ്പെടുത്തി. കുവൈത്ത് 33ല്‍നിന്ന് 54ാമതത്തെിയപ്പോള്‍ യു.എ.ഇ 50ല്‍ നിന്ന് 64ാം സ്ഥാനത്തത്തെി. കഴിഞ്ഞവര്‍ഷം 76ാമതായിരുന്ന തുനീഷ്യ നില ഏറെ മെച്ചപ്പെടുത്തി 64ാം സ്ഥാനം പിടിച്ചു. മറ്റ് ജി.സി.സി രാഷ്ട്രങ്ങളില്‍ സൗദിയും ബഹ്റൈനും സൂചികയില്‍ ഏറെ താഴേക്ക് പോയിട്ടുണ്ട്. 95ാം സ്ഥാനത്തുനിന്ന് സൗദി 129ാമതും ബഹ്റൈന്‍ 107ാം സ്ഥാനത്തുനിന്ന് 132ാമതുമാണ് എത്തിയത്. 
ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യമെന്ന സ്ഥാനം തുടര്‍ച്ചയായ ആറാം വര്‍ഷവും ഐസ്ലന്‍ഡ് നിലനിര്‍ത്തി. ഡെന്‍മാര്‍ക്, ആസ്ട്രിയ, ന്യൂസിലന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. കഴിഞ്ഞ സൂചികയില്‍ 11ാം സ്ഥാനത്തായിരുന്ന പോര്‍ചുഗല്‍ ഇക്കുറി അഞ്ചാം സ്ഥാനത്തിന് അവകാശികളായി. ഇന്ത്യ പട്ടികയില്‍ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. 143ാം സ്ഥാനത്തായിരുന്ന ഇന്ത്യക്ക് ഇക്കുറി 141ാം സ്ഥാനമാണ് ഉള്ളത്. 2007 മുതലാണ് സൂചിക പുറത്തിറക്കാന്‍ ആരംഭിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള സംഘര്‍ഷങ്ങള്‍, സംഘര്‍ഷങ്ങളിലെയും യുദ്ധങ്ങളിലെയും മരണം, ഭീകരത, അയല്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധം, സമൂഹത്തില്‍ കുറ്റവാസനയുള്ളവരുടെ എണ്ണം, അഭയാര്‍ഥികള്‍, രാഷ്ട്രീയ അസ്ഥിരത, പൗരന്മാരുടെ ആത്മവിശ്വാസം, മനുഷ്യാവകാശങ്ങളുടെ മാനിക്കല്‍, ജയില്‍ പുള്ളികളുടെ എണ്ണം, ആത്മഹത്യകള്‍, സേനാംഗങ്ങളുടെ എണ്ണം, ആഭ്യന്തര ഉല്‍പാദനത്തില്‍ പ്രതിരോധ ചെലവിന്‍െറ പങ്കാളിത്തം, സര്‍ക്കാറിന്‍െറ പ്രവര്‍ത്തനക്ഷമത തുടങ്ങി 22ഓളം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ സൂചിക തയാറാക്കിയത്. ലോകത്തെ സമാധാനാന്തരീക്ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കലുഷിതമായതായി റിപ്പോര്‍ട്ട് പറയുന്നു. 81 രാഷ്ട്രങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെടുത്തിയപ്പോള്‍ 79 രാഷ്ട്രങ്ങളിലെ സ്ഥിതിഗതികള്‍ മോശമായി. യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഫലമായുള്ള നഷ്ടങ്ങള്‍, പ്രതിരോധ ചെലവ് എന്നീ ഇനങ്ങളില്‍ ലോകരാഷ്ട്രങ്ങള്‍ 13.6 ട്രില്യണ്‍ ശതകോടി ഡോളറാണ് ചെലവഴിച്ചത്. ഇത് ലോകത്തിന്‍െറ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 13.4 ശതമാനമാണ്. 69 രാഷ്ട്രങ്ങളില്‍ മാത്രമാണ് ഭീകരാക്രമണങ്ങള്‍ കഴിഞ്ഞവര്‍ഷം ഉണ്ടാകാതിരുന്നത്. ഇറാഖ്, നൈജീരിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, സിറിയ എന്നീ രാഷ്ട്രങ്ങളിലാണ് കൂടുതല്‍ ഭീകരാക്രമണങ്ങളും കഴിഞ്ഞവര്‍ഷം നടന്നത്. 
ഒമ്പത് രാഷ്ട്രങ്ങളിലെ പത്ത് ശതമാനത്തോളം ജനങ്ങളാണ് അഭയാര്‍ഥികളായി ഉള്ളത്. സോമാലിയന്‍, തെക്കന്‍ സുഡാന്‍ ജനസംഖ്യയുടെ 20 ശതമാനവും  സിറിയന്‍ ജനസംഖ്യയുടെ 60 ശതമാനവും അഭയാര്‍ഥികളാണെന്നും സൂചിക അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് പറയുന്നു. 163 രാഷ്ട്രങ്ങളില്‍ കേവലം 37 രാഷ്ട്രങ്ങളെ മാത്രമാണ് ഭീകരതയുടെ ആഘാതം ബാധിക്കാതിരുന്നത്. സൂചിക പ്രകാരം ലോകത്തെ ഏറ്റവും അപകടകരമായ രാഷ്ട്രം സിറിയ ആണ്. തെക്കന്‍ സുഡാന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍, സോമാലിയ, യമന്‍ എന്നീ രാഷ്ട്രങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.