സലാല ടൂറിസം ഫെസ്റ്റിവല്‍: മുവാസലാത്ത് അധിക സര്‍വിസ് നടത്തും

മസ്കത്ത്: മുവാസലാത്ത് സലാലയിലേക്കുള്ള പ്രതിദിന സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നു. സലാല ടൂറിസം ഫെസ്റ്റിവലിന്‍െറ ഭാഗമായാണ് സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് മുവാസലാത്ത് അറിയിച്ചു. നിലവില്‍ മൂന്ന് പ്രതിദിന സര്‍വിസുകളാണ് സലാലക്കുള്ളത്. ഇത് അഞ്ചായി ഉയര്‍ത്തും. മൂന്നാം പെരുന്നാള്‍ദിനം മുതലാണ് അധിക സര്‍വിസുകള്‍ പ്രാബല്യത്തില്‍ വരുക. ഇതോടെ പ്രതിദിന സീറ്റുകളുടെ എണ്ണം 225 ആകും. മസ്കത്തില്‍നിന്ന് സലാലയിലേക്കും തിരിച്ചുമായിരിക്കും സര്‍വിസ്. ആദ്യ സര്‍വിസ് രാവിലെ ഏഴിനാണ് തുടങ്ങുക. അവസാന സര്‍വിസ് രാത്രി ഏഴിനായിരിക്കും. ഫെസ്റ്റിവല്‍കാല യാത്രക്ക് പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും ഉണ്ടാകും. കുടുംബമായി പോകുന്ന യാത്രക്കാരില്‍ രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടിക്ക് സൗജന്യ ടിക്കറ്റ് നല്‍കും. ഗ്രൂപ് റിസര്‍വേഷന് പ്രത്യേക നിരക്കിളവും ഉണ്ടാകും. നിരക്കുകളും ടൈംടേബ്ളും കമ്പനി വെബ്സൈറ്റിലും സാമൂഹികമാധ്യമങ്ങളിലും ഒമാന്‍െറ വിവിധയിടങ്ങളിലുള്ള ഓഫിസുകളിലും ലഭ്യമാണ്. സുഖയാത്ര പ്രദാനംചെയ്യാന്‍ ലക്ഷ്യമിട്ട് ഏറ്റവും പുതിയ ബസുകളാകും സലാല സര്‍വിസിന് ഉപയോഗിക്കുക.  മസ്കത്ത്-അല്‍ഖൂദ് റൂട്ടില്‍ ഈ വര്‍ഷത്തിന്‍െറ മൂന്നാം പാദത്തില്‍ സര്‍വിസ് ആരംഭിക്കാനാണ് തീരുമാനം. മസ്കത്ത്-ദുകം റൂട്ടിലും മൂന്നാം പാദത്തില്‍ സര്‍വിസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മുവാസലാത്ത് അധിക സര്‍വിസ് തുടങ്ങുന്നത് യാത്രക്കാര്‍ക്ക് ഏറെ ഉപയോഗപ്പെടും. നിലവില്‍ സലാലയിലേക്ക് സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളിലെല്ലാം ഈദ് അവധി ദിനങ്ങളില്‍ സീറ്റുകള്‍ നിറഞ്ഞുകവിഞ്ഞു. അവധി പ്രഖ്യാപനമുണ്ടായ ജൂണ്‍ 27 മുതല്‍ ടിക്കറ്റുകള്‍ ബുക് ചെയ്തിരുന്നു. ടിക്കറ്റുകള്‍ക്ക് ഇപ്പോഴും ആവശ്യക്കാര്‍ എത്തുന്നുണ്ട്. വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് സലാല റൂട്ടില്‍ അധിക ബസുകള്‍ ഓടിക്കാനുള്ള ഒരുക്കത്തിലാണ് സ്വകാര്യ കമ്പനികള്‍. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.