വിമാനയാത്രക്കാര്‍ സുരക്ഷാ ഫീ ഒരു റിയാല്‍ നല്‍കണം

മസ്കത്ത്: എയര്‍പോര്‍ട്ട് ടാക്സ് വര്‍ധനക്ക് പിന്നാലെ വിമാനയാത്രക്കാര്‍ക്ക് പുതിയ ഫീസ് ചുമത്തുന്നു. സുരക്ഷാഫീ ഇനത്തില്‍ ഒരു ടിക്കറ്റില്‍ ഒരു റിയാല്‍ വീതം ഈടാക്കാനാണ് തീരുമാനമെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനി അറിയിച്ചു. ജനുവരി ഒന്നുമുതല്‍ ഈ ഫീസ് കൂടി ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാരും ട്രാന്‍സിറ്റ് യാത്രക്കാരും ഈ അധിക ഫീസ് നല്‍കണം.

പ്രാദേശിക യാത്രക്കാരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒമാന്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കണക്കാക്കിയാല്‍ സുരക്ഷാ ഫീസ് വഴി പത്തു ദശലക്ഷം റിയാലിന്‍െറ അധിക വരുമാനമാണ് ഉണ്ടാവുക. വിമാനത്താവള നികുതി എട്ടു റിയാലില്‍നിന്ന് വര്‍ധിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ മാര്‍ച്ച് 16നാണ് വിമാനത്താവള കമ്പനി പുറപ്പെടുവിച്ചത്. 
ജൂലൈ ഒന്നു മുതല്‍ അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് പത്ത് റിയാലാണ് വിമാനത്താവള നികുതി ഈടാക്കുന്നത്. പ്രാദേശിക യാത്രക്കാര്‍ക്ക് ഒരു റിയാല്‍ ആയിരുന്ന വിമാനത്താവള നികുതി ജനുവരി ഒന്നുമുതല്‍ നാലുറിയാലായി വര്‍ധിക്കും. സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ സുരക്ഷാ നികുതി ചുമത്തുന്നതെന്ന് വിമാനത്താവള കമ്പനി സര്‍ക്കുലറില്‍ പറയുന്നു. വിമാന കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടികാഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സുരക്ഷാ നികുതി ചുമത്താന്‍ തീരുമാനിച്ചത്. യാത്രക്കാര്‍ക്ക് പുറമെ 200 കിലോഗ്രാം വരെ ഭാരം വരുന്ന അന്താരാഷ്ട്ര കാര്‍ഗോകള്‍ക്കും ഒരു റിയാല്‍ വീതം നല്‍കേണ്ടി വരും. പ്രാദേശിക യാത്രക്കാര്‍ക്ക് പുറമെ രണ്ടു വയസസ്സില്‍ താഴെയുള്ള കുട്ടികള്‍, ഡ്യൂട്ടിയിലുള്ള എയര്‍ക്രാഫ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് പുതിയ ഫീസില്‍നിന്ന് ഇളവുള്ളതെന്നും സര്‍ക്കുലറില്‍ പറയുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.