വിദേശികള്‍ക്ക് ഇരുചക്രവാഹന ലൈസന്‍സ് നിര്‍ത്തി

മസ്കത്ത്: വിദേശികള്‍ക്ക് ഒമാനില്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. വിദേശികള്‍ക്ക് ഇരുചക്ര വാഹന ലൈസന്‍സ് നല്‍കേണ്ടതില്ളെന്നാണ് പുതിയ തീരുമാനം. ഗിയറുള്ള ബൈക്കുകള്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കുന്നതാണ് നിര്‍ത്തിയത്. പുതിയ അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ളെന്ന തീരുമാനപ്രകാരമാണ് ഇതെന്ന് ആര്‍.ഒ.പി അധികൃതര്‍ അറിയിച്ചു. എന്നാല്‍, പഴയ ലൈസന്‍സുകള്‍ പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല.  
രാജ്യത്തെ റോഡുകളില്‍ വര്‍ധിക്കുന്ന ബൈക്ക് ഗതാഗതം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമാണ് റോയല്‍ ഒമാന്‍ പൊലീസിന്‍െറ പുതിയ തീരുമാനം. ജൂലൈ പകുതി  മുതലാണ് വിദേശികളുടെ പുതിയ ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ളെന്ന തീരുമാനം  നിലവില്‍ വന്നത്. മലയാളികളടക്കം നിരവധി പേരാണ് ഇരുചക്ര വാഹന ലൈസന്‍സിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഗിയറില്ലാത്ത സി.സി കുറഞ്ഞ ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് നല്‍കുന്നതിന് തടസ്സമില്ളെന്നാണ് അപേക്ഷകരോട് ആര്‍.ഒ.പി അധികൃതര്‍ പറഞ്ഞത്. എന്നാല്‍, ഇത്തരം വാഹനങ്ങള്‍ പ്രധാന റോഡുകളില്‍ ഓടിക്കാന്‍ കഴിയില്ല. ഇടറോഡുകളില്‍ മാത്രമേ ഇവ ഓടിക്കാന്‍ പാടുള്ളൂ. അതിനാല്‍, പ്രവാസികള്‍ക്ക് ഈ ലൈസന്‍സ് കൊണ്ട് കാര്യമില്ലാത്ത അവസ്ഥയാണ്.  
ഏപ്രിലില്‍ ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെങ്കിലും ഉള്‍പ്രദേശങ്ങളില്‍ അടക്കം പലയിടത്തും നിയമം കര്‍ക്കശമാക്കിയിരുന്നില്ല. ലേണേഴ്സുമായി സൊഹാറില്‍ ടെസ്റ്റിനത്തെിയ തന്നോട് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചതായാണ് ആര്‍.ഒ.പി ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് ലിവയില്‍ ഇലക്ട്രോണിക് ഷോപ് നടത്തുന്ന കൊല്ലം സ്വദേശി യാസിര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ലിവയിലെ പൊലീസ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ ജൂലൈ പകുതി മുതല്‍ നിയമം കര്‍ക്കശമാക്കിയെന്നാണ് പറഞ്ഞതെന്നും യാസിര്‍ പറഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച് നിയമങ്ങളൊന്നും നിലവില്‍ വന്നിട്ടില്ളെന്നും ഒൗദ്യോഗിക തലത്തില്‍ എടുത്ത തീരുമാനമാണ് ഇതെന്നും ഖുറം ആര്‍.ഒ.പി അധികൃതര്‍ അറിയിച്ചു. 
നിയമപ്രകാരം സ്ഥിരമായ ലൈസന്‍സുള്ളവരുടെ പേരില്‍ മാത്രമേ ബൈക്കുകള്‍ക്ക് രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളൂ. ലൈസന്‍സ് ഉടമകള്‍ക്ക് മാത്രമേ ബൈക്ക് ഓടിക്കാനും പാടുള്ളൂ. നേരത്തേ, റെസിഡന്‍റ് കാര്‍ഡുള്ള ആര്‍ക്കും ബൈക്കുകള്‍ വാങ്ങാമായിരുന്നു. ആര്‍.ഒ.പി നല്‍കുന്ന ലേണേഴ്സ് ലൈസന്‍സ് ഉപയോഗിച്ച് ആര്‍ക്കും ഇത്തരം വാഹനങ്ങള്‍ ഓടിക്കാമായിരുന്നു. ലേണേഴ്സ് ബോര്‍ഡ് വെച്ച് എത്ര കാലം വേണമെങ്കിലും ബൈക്കുകള്‍ ഓടിക്കാന്‍ കഴിയുന്നതിനാല്‍ പലരും ഈ ലൈസന്‍സുകള്‍ മാറ്റിയിരുന്നില്ല. വര്‍ഷങ്ങളായി ലേണേഴ്സ് ലൈസന്‍സില്‍ ബൈക്കുകള്‍ ഓടിക്കുന്ന നിരവധി പേര്‍ ഒമാനിലുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. സ്ഥിര ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ബൈക്കുകള്‍ വാങ്ങാനും ഓടിക്കാനും അനുവാദമുണ്ടാവുകയുള്ളൂവെന്നതിനാല്‍ നിലവില്‍ ബൈക്കുകളുള്ള കമ്പനികള്‍ വാഹനമോടിക്കുന്നവരുടെ പേരില്‍ മാറ്റി രജിസ്റ്റര്‍ ചെയ്യേണ്ടിവരും. സ്വന്തം ബൈക്ക് ഉണ്ടെങ്കിലും ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ളവര്‍ക്കും നിയമം കര്‍ക്കശമാക്കുന്നതോടെ വാഹനമോടിക്കാന്‍ കഴിയില്ല. നേരത്തേ, ബൈക്കുകള്‍ വാങ്ങാനും ഓടിക്കാനും ഒമാനില്‍ എളുപ്പമായിരുന്നു. പുതിയനിയമം നിരവധി ബൈക്കുകളെ കട്ടപ്പുറത്താക്കും. ബൈക്കുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രമാണെങ്കിലും ഒമാനില്‍ നിരവധി സ്ഥാപനങ്ങളും കമ്പനികളും ജോലിക്ക് ഉപയോഗിക്കുന്നുണ്ട്. ഹോട്ടലുകാരും ഡെലിവറി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ബൈക്കുകള്‍ കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഏതാണ്ടെല്ലാ ഹോട്ടലുകളും ഹോം ഡെലിവറിക്ക് ബൈക്കുകളെയാണ് ആശ്രയിക്കുന്നത്. ചെലവുകുറവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുമെന്നതുമാണ് ബൈക്ക് ഡെലിവറിയുടെ മെച്ചം. റൂവി നഗരത്തില്‍ തന്നെ ഇത്തരം നൂറുകണക്കിന് ബൈക്കുകള്‍ ഉണ്ട്. പത്രസ്ഥാപനങ്ങള്‍ വിതരണത്തിനും ബൈക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ നിയമം ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. പല ഹോട്ടലുകളുടെയും ഡോര്‍ ഡെലിവറിയെയും മറ്റും പുതിയ നിയമം ബാധിച്ചിട്ടുണ്ട്. ലൈസന്‍സുള്ള വ്യക്തിയുടെ പേരില്‍ ബൈക്കുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നതും കമ്പനികളെ പ്രതികൂലമായി ബാധിക്കും. രജിസ്റ്റര്‍ ചെയ്ത വ്യക്തിയെ മാത്രമേ ബൈക്ക് ഓടിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും നിയമത്തിലുണ്ട്. ഇതനുസരിച്ച് കമ്പനികള്‍ വാങ്ങുന്ന ബൈക്കുകള്‍ ജീവനക്കാരന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇതോടെ, മുതല്‍മുടക്കിറക്കുന്ന കമ്പനിക്ക് ബൈക്കില്‍ ഒരു അവകാശവും ഇല്ലാതാവും. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ബൈക്കുകള്‍ ജോലിക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനാലാണിത്. നിയമം കര്‍ശനമാക്കുന്നത് വാഹനവിതരണക്കാരെയും പ്രതികൂലമായി ബാധിക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.