കണ്ണൂര്‍ സ്വദേശി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു

മസ്കത്ത്: ഹാന്‍ഡ്ബാഗേജ് അധികമാണെന്ന കാരണത്താല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥന്‍ കണ്ണൂര്‍ സ്വദേശിയുടെ യാത്ര മുടക്കിയതായി പരാതി. ഞായറാഴ്ച വൈകീട്ട് 3.15ന് കോഴിക്കോടിനുള്ള എക്സ്പ്രസ് വിമാനത്തില്‍ പോകാന്‍ എത്തിയ കണ്ണൂര്‍ എടക്കാട് സ്വദേശി മജീദിനാണ് ഈ ദുരനുഭവം. ബോര്‍ഡിങ് പാസ് ഉദ്യോഗസ്ഥന്‍ കീറിക്കളയുകയും ചെയ്തു. എയര്‍ഇന്ത്യ ഓഫിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയിലെ വിമാനത്തില്‍ വിടാമെന്ന് അറിയിച്ചതായി മജീദ് പറഞ്ഞു. 
മൂന്നുമാസത്തെ വിസിറ്റിങ് വിസയിലാണ് മജീദ് ഒമാനിലത്തെിയത്. ബോര്‍ഡിങ് പാസ് വാങ്ങിയശേഷം ഡ്യൂട്ടിഫ്രീ ഷോപ്പില്‍നിന്ന് വാങ്ങിയ സാധനങ്ങളാണ് ഇദ്ദേഹത്തിന് വിനയായത്. ഗേറ്റില്‍ ബാഗേജ് കൈയിലെടുത്ത് തൂക്കിനോക്കിയ ഉദ്യോഗസ്ഥന്‍ മൂന്നുകിലോ അധികമാണെന്നും അധികമായി 20 റിയാല്‍ വേണമെന്നും പറഞ്ഞു. എന്നാല്‍, മജീദിന്‍െറ കൈവശം അഞ്ചു റിയാല്‍ മാത്രമാണുണ്ടായിരുന്നത്. ഇത് നല്‍കാമെന്നു പറഞ്ഞപ്പോള്‍ പ്രകോപിതനായ ഉദ്യോഗസ്ഥന്‍ ബോര്‍ഡിങ് പാസ് പിടിച്ചുവാങ്ങി കീറിക്കളയുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഭാര്യയും കുട്ടിയും കാത്തുനില്‍ക്കുന്നുണ്ടെന്നും യാത്ര മുടക്കരുതെന്നും അപേക്ഷിച്ചെങ്കിലും ഇയാള്‍ ചെവികൊണ്ടില്ല. മജീദിനെ യാത്രയയച്ചശേഷം മത്രയിലുള്ള ജ്യേഷ്ഠനും മറ്റും ഈ സമയം തിരികെപോയിരുന്നു. പാസ് കീറിക്കളഞ്ഞതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് ഓഫിസിലടക്കം മജീദ് പരാതി നല്‍കി. ഇതിനുശേഷം ഉദ്യോഗസ്ഥരത്തെി രാത്രിഭക്ഷണം നല്‍കാമെന്നും തിങ്കളാഴ്ച വൈകീട്ടുള്ള വിമാനത്തില്‍ വിടാമെന്നും പറഞ്ഞതായി മജീദ് പറഞ്ഞു. ഹാന്‍ഡ്ബാഗേജിന്‍െറ പേരിലുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ ധാര്‍ഷ്ട്യം തുടര്‍ക്കഥയാവുകയാണ്. 
അനുവദിച്ചതിലധികം ബാഗേജ് കൈവശമുണ്ടെന്ന് പറഞ്ഞ് കണ്ണൂര്‍ സ്വദേശികളായ നാലംഗ കുടുംബത്തിന്‍െറ യാത്രമുടക്കിയത് അടുത്തിടെയാണ്. ടിക്കറ്റില്‍ നാലു ബാഗേജ് എന്ന് എഴുതിയിട്ടുണ്ടെങ്കിലും മൂന്നെണ്ണമേ അനുവദിച്ചിട്ടുള്ളൂവെന്നായിരുന്നു ഉദ്യോഗസ്ഥന്‍െറ വാദം. ഇതേതുടര്‍ന്ന്, ഇവര്‍ക്ക് അടുത്ത ബന്ധുവിന്‍െറ വിവാഹം കൂടാന്‍ കഴിയാതെപോയി. ബാഗേജ് കൈയിലെടുത്തുനോക്കി ഏകദേശ തൂക്കം പറയുകയാണ് പതിവെന്ന് യാത്രക്കാര്‍ പറയുന്നു. എതിര്‍ത്താല്‍ തട്ടിക്കേറും. ഇവര്‍ പറയുന്ന പണം നല്‍കി പോകേണ്ട അവസ്ഥയാണ്. അധിക ബാഗേജിന്‍െറ പേരില്‍ വാങ്ങുന്ന പണത്തിന് രസീതിയും നല്‍കാറില്ളെന്ന് യാത്രക്കാര്‍ പറയുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.