നൂറുല്‍ ഇസ്ലാമിന്‍െറ ജീവിതം ഈ മലമുകളില്‍

മസ്കത്ത്: ഒമാനിലെ കടുത്ത ചൂടും ശൈത്യകാലത്തെ അസ്ഥികള്‍പോലും മരവിക്കുന്ന തണുപ്പും ബംഗ്ളാദേശിലെ ചിറ്റഗോങുകാരന്‍ നൂറുല്‍ ഇസ്ലാമിന് വിഷയമേയല്ല. മത്ര സൂഖിന് സമീപത്തെ മലയുടെ മുകള്‍ ഭാഗത്തായി പൈ്ളവുഡ് കൊണ്ട് നിര്‍മിച്ച കുടിലില്‍ ഇദ്ദേഹം സംതൃപ്തനാണ്. ഒമാനിലത്തെിയിട്ട് 30 വര്‍ഷമായെങ്കിലും എയര്‍ കണ്ടീഷനറോ മറ്റ് ആധുനിക സൗകര്യങ്ങളോ ഉപയോഗിക്കാതെ മലമുകളില്‍ താമസിക്കുന്ന നൂറുല്‍ ഇസ്ലാമിന്‍െറ ജീവിതം പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ശരിക്കും അദ്ഭുതമാണ്. മരുഭൂമിയിലെ കൊടും ചൂടും കടുത്ത തണുപ്പും നൂറുല്‍ ഇസ്ലാമിനെ ബാധിക്കാറേയില്ല. ചൂടുകാലത്ത് രാത്രി കട്ടില്‍ പുറത്തേക്ക് എടുത്തിട്ട് അതില്‍ കിടന്നുറങ്ങും. തണുപ്പ് കാലമാകുമ്പോഴാണ് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മുറിയില്‍ കിടന്നുറങ്ങുക. മത്രയിലൂടെ തല കുമ്പിട്ട് വിനയത്തോടെ നടന്നു നീങ്ങുന്ന നൂറുല്‍ ഇസ്ലാം എല്ലാവര്‍ക്കും പരിചിതനാണ്. നിര്‍മാണ ജോലികള്‍ ചെയ്യുന്ന ഇദ്ദേഹത്തെ ബഹുഭൂരിഭാഗംപേര്‍ക്കും അറിയാം. എന്നാല്‍, നൂറുല്‍ ഇസ്ലാമിന്‍െറ ജീവിതരീതി അറിയുന്നവര്‍ കുറവാണ്. 
മത്ര സൂഖിന് സമീപത്തായുള്ള മലയുടെ മുകളിലേക്കാണ് ഓരോ ദിവസവും ഈ മനുഷ്യന്‍ കയറിപ്പോകുന്നത്. കുത്തനെയുള്ള പടികള്‍ കയറി വേണം ഈ ബംഗ്ളാദേശിയുടെ താമസസ്ഥലത്തേക്ക് എത്താന്‍. മലയുടെ ചെരിവിലായി പൈ്ളവുഡ് കൊണ്ട് ഭിത്തികള്‍ നിര്‍മിച്ച മുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ അദ്ഭുതപ്പെടും. എയര്‍ കണ്ടീഷണറോ കുക്കിങ് ഓവനോ ഗ്യാസ് അടുപ്പോ ഇല്ലാത്ത മുറി. ആകെയുള്ള ആഡംബരം പഴയൊരു ഫാനും മണ്ണെണ്ണയൊഴിച്ച് തിരിയിട്ട് കത്തിക്കുന്ന സ്റ്റൗവും മാത്രം. ഈ സൗകര്യങ്ങളില്‍ നൂറുല്‍ ഇസ്ലാം സംതൃപ്തിയോടെ ജീവിക്കുകയാണ്. മൂന്നു പതിറ്റാണ്ട് മുമ്പ് ഒമാനിലത്തെിയപ്പോഴുണ്ടായിരുന്ന സൗകര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ മുമ്പ് എ.സിയും ഗ്യാസുമൊന്നുമില്ലാതെയാണ് പ്രവാസികള്‍ ജീവിച്ചിരുന്നത്. എന്നാല്‍, ഒമാനിന്‍െറ വളര്‍ച്ച പ്രവാസികളുടെ ജീവിതത്തിലും മാറ്റമുണ്ടാക്കി. എന്നാല്‍, നൂറുല്‍ ഇസ്ലാം മാറിയില്ല. പരിമിതസൗകര്യങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി പഴയകാലത്തെപോലെ ജീവിച്ചു. മൂന്നു പതിറ്റാണ്ട് മുമ്പ് ഒമാനിലത്തെിയപ്പോള്‍ ഉണ്ടായിരുന്ന ശീലങ്ങള്‍ മാറാതെ തുടരുകയായിരുന്നുവെന്ന് നൂറുല്‍ ഇസ്ലാം പറയുന്നു. പ്രവാസത്തിന് അവസാനംകുറിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം ഇപ്പോള്‍. രണ്ടു-മൂന്ന് മാസത്തിനകം നാട്ടിലേക്ക് മടങ്ങുമെന്ന് നൂറുല്‍ ഇസ്ലാം പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.