കുവൈത്ത് സിറ്റി: സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് അപേക്ഷകൾക്ക് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി.
ഇതുപ്രകാരം അപേക്ഷകൊപ്പം സമർപ്പിക്കുന്നത് കളർ ഫോട്ടോ ആയിരിക്കണം. 630 x 810 പിക്സൽ വലുപ്പത്തിൽ, മുന്നിൽ നിന്ന് പൂർണമായും മുഖം കാണുന്ന വിധത്തിലായിരിക്കണം ഫോട്ടോ . ഫോട്ടോയുടെ 80-85 ശതമാനം വിസ്തീർണം മുഖം ഉൾക്കൊള്ളണം, വെളുത്ത പശ്ചാത്തലത്തിൽ നിഴലുകളോ പ്രതിഫലനങ്ങളോ ഉണ്ടാകരുത്. കണ്ണുകൾ തുറന്നതും വ്യക്തവുമായിരിക്കണം, 'റെഡ് ഐ' ഇഫക്റ്റോ പ്രകാശ പ്രതിഫലനങ്ങളോ പാടില്ല. വായ തുറന്നതോ ചെരിഞ്ഞതോ ആകരുത്.
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോട്ടോ എഡിറ്റിംഗ് നിരോധിച്ചിട്ടുണ്ട്. മതപരമായ കാരണങ്ങളല്ലാതെ ശിരോവസ്ത്രം ധരിക്കുന്നതും അനുവദനീയമല്ലെന്ന് എംബസി അറിയിച്ചു. പാസ്‌പോർട്ട് അപേക്ഷാ പ്രക്രിയയുടെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് ഐ.സി.എ.ഒ മാനദണ്ഡങ്ങൾ പ്രകാരമുള്ള നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.