കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അറബ് ലീഗ് സെക്രട്ടറി ജനറൽ നബിൽ ഫാഹ്മി. ഗൾഫ് മേഖലയിൽ സംഘർഷം മൂർച്ഛിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് നബീൽ ഫഹ്മി ഓർമിപ്പിച്ചു. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാനും ചർച്ചകളിലേക്ക് മടങ്ങിവരാനും അമേരിക്കയോടും ഇറാനോടും ആവശ്യപ്പെട്ടു. അറബ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.
ആക്രമണങ്ങൾ തുടരുന്നത് സാഹചര്യം നിയന്ത്രണാതീതമാക്കാനും, എല്ലാ കക്ഷികൾക്കും വലിയ നഷ്ടമുണ്ടാക്കാനും, പ്രാദേശികവും ആഗോളവുമായ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കാനും ഇടയാക്കും. അറബ് രാജ്യങ്ങൾ യുദ്ധത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. യുദ്ധം തുടരുന്നതിൻ്റെയോ അതിൻ്റെ വ്യാപ്തി വർധിക്കുന്നതിൻ്റെയോ പ്രത്യാഘാതങ്ങൾ തങ്ങൾ വഹിക്കേണ്ടതില്ലെന്നും നബിൽ ഫാഹ്മി പറഞ്ഞു.
ജൂണിൽ ഒപ്പുവെച്ച ധാരണാപത്രം പാലിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ രക്ഷാസമിതി പ്രമേയത്തിനും അനുസൃതമായി ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുകയും വേണം. സമ്മർദ്ദം ചെലുത്തുന്നതിനോ സാമ്പത്തിക നിർബന്ധനത്തിനോ ഉള്ള ഉപാധിയായി ഈ ജലപാതയെ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഫഹ്മി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഘർഷം വഷളാകുന്നത് തടയുന്നതിനുമുള്ള ഏക മാർഗ്ഗം ചർച്ചകളും കൂടിക്കാഴ്ചകളുമാണെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.