സ്വദേശികള്‍ക്ക് നല്‍കുന്ന ഗാര്‍ഹിക  വിസകള്‍ പരിമിതപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: രാജ്യത്തേക്കുള്ള മനുഷ്യക്കടത്തിനും അനധികൃത വിസക്കച്ചവടത്തിനും അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തരമന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി സ്വദേശികള്‍ക്ക് അനുവദിക്കുന്ന ഗാര്‍ഹിക (ഖാദിം) വിസകളുടെ എണ്ണം പരിമിതപ്പെടുത്തുന്നു. ഒരു സ്പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷത്തില്‍ പരമാവധി അഞ്ച് ഗാര്‍ഹിക തൊഴിലാളികളെ മാത്രം അനുവദിക്കാനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
 ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍മറാഫി പുറപ്പെടുവിച്ചു. ഇത് പുതുവത്സരദിനം മുതല്‍ പ്രാബല്യത്തില്‍വന്നതായി അദ്ദേഹം അറിയിച്ചു.
 നിലവില്‍ ഒരു സ്പോണ്‍സര്‍ക്ക് അനുവദിക്കുന്ന വാര്‍ഷിക വിസകളുടെ കാര്യത്തില്‍ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് മാനദണ്ഡമുണ്ടെങ്കിലും അവ കൃത്യമായി പാലിക്കപ്പെടാറില്ല. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് ഓഫിസുകള്‍ (മക്തബുകള്‍) വഴി എത്രവേണമെങ്കിലും ഗാര്‍ഹിക തൊഴിലാളികളെ കണ്ടത്തൊനുള്ള സംവിധാനമാണ് നിലനില്‍ക്കുന്നത്. ഇങ്ങനെ വാങ്ങുന്ന തൊഴിലാളികളില്‍ അധികപേരെയും പുറംജോലിചെയ്യാന്‍ വിട്ട് പണം സമ്പാദിക്കുന്ന സ്വദേശികളേറെയുണ്ട്. 30 ഗാര്‍ഹിക വിസകള്‍ വരെ സ്വന്തമാക്കിയ സ്വദേശികളുണ്ടെന്ന് തലാല്‍ അല്‍മറാഫി വ്യക്തമാക്കി. ഈ രീതി രാജ്യത്തെ തൊഴില്‍വിപണിയില്‍ കനത്ത അസന്തുലിതത്വത്തിനാണ് കാരണമാക്കുന്നത്. മനുഷ്യക്കടത്തിന്‍െറയും വിസക്കച്ചവടത്തിന്‍െറയും വലിയ വാതിലാണ് ഇതുവഴി തുറക്കപ്പെടുന്നത്. നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് നടക്കുന്നത് എന്നതിനാലാണ് ഒരു സ്പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷത്തില്‍ പരമാവധി അഞ്ച് ഗാര്‍ഹിക തൊഴിലാളികളെ മാത്രം അനുവദിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ഇത്രയേ ഒരു ശരാശരി സ്വദേശി കുടുംബത്തിന് ആവശ്യമുള്ളൂ. ബാക്കി മുഴുവുന്‍ അനാവശ്യമായി വിസകളെടുത്ത് അനധികൃതമായി പുറത്ത് 
തൊഴിലിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കാരണമാകുന്നത് -തലാല്‍ അല്‍മറാഫി ചൂണ്ടിക്കാട്ടി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.