കുംബളങ്ങി നൈറ്റ്സ് പോസ്റ്ററിൽ നിന്ന്
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ നിഗം. ഹാസ്യതാരമായ കലാഭവൻ അബിയുടെ മകനായ ഷെയിൻ കുറഞ്ഞ കാലംകൊണ്ടാണ് മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ചത്. ഷെയിൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ബൾട്ടി’.
മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ബൾട്ടിക്ക് വരുന്നത്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. ചിത്രത്തിലെ ഗാനത്തിനും നല്ല പ്രതികരണങ്ങളാണ് വന്നിരുന്നത്.
ഒരു പരിധി വരെ താൻ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബോബി തന്നെയാണെന്ന് താരം പറഞ്ഞു. അത് തനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട കഥാപാത്രവും സിനിമയാണെന്നും ആ കാലഘട്ടം എന്നും തന്റെ ഓർമയിൽ ഉണ്ടാകുമെന്നും പേർളി മാണിക്ക് നൽകിയ അഭിമുഖത്തിൽ താരം സംസാരിച്ചു.
'ഞാനൊരു പരിധി വരെ ബോബി എന്ന കഥാപാത്രം തന്നെയാണ്. ലഗൂൺ ചിൽ എന്ന പാട്ടാണ് ആ സിനിമയുടെ കാര്യം പറയുമ്പോൾ മനസിലേക്ക് വരുന്നത്. എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട കഥാപാത്രവും സിനിമയുമാണ് കുമ്പളങ്ങി നൈറ്റ്സ്. ഒരു ബ്രീസീ, കൂൾ ടൈം അതാണ് എനിക്ക് കുമ്പളങ്ങി നൈറ്റ്സ്, എന്ത് പ്രഹസനമാണ് സജി, കിഡ്‌നി വേണോ?, ഇതൊക്കെ പിന്നീട് ഹിറ്റ് ആകുമെന്ന് ഓർത്ത് പറഞ്ഞ ഡയലോഗുകൾ അല്ല. ആ കാലഘട്ടം എന്നും ഓർമയിൽ ഉണ്ടാകും. എനിക്ക് വളരെ സ്പെഷ്യൽ ആണ് ആ സിനിമ' -ഷെയിൻ നിഗം പറഞ്ഞു.
ഒരു പ്രേക്ഷകൻ എന്ന നിലയിൽ താൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് മധു സി നാരായണന്‍റെ പടത്തിന് വേണ്ടിയാണെന്ന് താരം പറഞ്ഞു. 'മധു ചേട്ടൻ അങ്ങനെ ആരോടും സംസാരിക്കാറില്ല. അദ്ദേഹം വളരെ സ്വീറ്റ് വ്യക്തിയാണ്. പിന്നെ അവിടെ ശ്യാം ചേട്ടൻ ദിലീഷ് ചേട്ടൻ ഒക്കെ ഉണ്ടായിരുന്നു. ഒരുപാട് ഒച്ചയും ബഹളവുമില്ലാതെ തന്നെ നൈസ് ആയിട്ട് എങ്ങനെ സിനിമ ഷൂട്ട് ചെയ്യാമെന്ന് കണ്ട സെറ്റാണ് കുമ്പളങ്ങി നൈറ്റ്സ്. മധു ചേട്ടന്റെ ഒരു പടം വരുന്നുണ്ട്' -ഷെയ്ൻ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.