കൊച്ചി: കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വിവാദ സിനിമ ‘കേരള സ്റ്റോറി 2’ നെതിരെ ഹൈകോടതിയില്‍ ഹരജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഹരജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമയുടെ നിർമാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും നോട്ടീസില്‍ മറുപടി നല്‍കണം.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നല്‍കിയത്. ഹരജി ഹൈകോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിൽ നിന്നുള്ള യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതും വിസമ്മതിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ ട്രെയിലർ പുറത്തിറങ്ങിയ ശേഷം സിനിമക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ട്രെയിലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാരെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലും ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സിനിമയിലൂടെ സംഘ്പരിവാർ അജണ്ട വീണ്ടും തലപൊക്കുകയാണെന്നും ട്രെയിലറിലെ രംഗങ്ങൾ കാണുമ്പോൾ ഇത് നാം ജീവിക്കുന്ന കേരളമാണോ അതോ അണിയറപ്രവർത്തകർ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സൃഷ്ടിച്ചെടുത്ത ഏതെങ്കിലും സമാന്തര ലോകമാണോ എന്ന് സാമാന്യബോധമുള്ളവർക്ക് സംശയം തോന്നിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികൾ ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വർ പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിലെന്നും മുസ്‌ലിംകളെ ദ്രോഹിക്കാനുള്ള ഈ ശ്രമം രാജ്യദ്രോഹമാണെന്നും അപലപനീയമാണെന്നും രാഹുൽ ഈശ്വർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.