ഇന്ത്യയിലെ വൈവിധ്യമാർന്ന വന്യജീവിസമ്പത്തിനെയും പക്ഷികളെയും കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും ഈ മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നവർക്കായി സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി അപേക്ഷകൾ ക്ഷണിച്ചു. തമിഴ്നാട് കേന്ദ്ര സർവകലാശാലയുമായി സഹകരിച്ച് നടത്തുന്ന ഈ കോഴ്സ് പരിസ്ഥിതി പ്രേമികൾക്കും വന്യജീവി ഗവേഷണത്തിൽ താൽപര്യമുള്ളവർക്കും മികച്ച അവസരമാണ്.
രണ്ട് വർഷത്തെ ഈ റെസിഡൻഷ്യൽ കോഴ്സ് (2026-28) വൈൽഡ് ലൈഫ് ബയോളജി, ഇക്കോളജി, ഓർണിത്തോളജി (പക്ഷിശാസ്ത്രം), അനിമൽ ബിഹേവിയർ , കൺസർവേഷൻ ബയോളജി, റിസർച്ച് മെത്തഡോളജി & ബയോസ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നൽകുന്നു. തിയറി ക്ലാസുകൾക്ക് പുറമെ പ്രായോഗിക പഠനത്തിനും ഫീൽഡ് ടൂറുകൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്.
● ഏതെങ്കിലും സയൻസ് വിഷയങ്ങളിലോ (ബയോ ടെക്നോളജി, ഫോറസ്ട്രി, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ് മുതലായവ) എൻജിനീയറിങ്/ടെക്നോളജിയിലോ അംഗീകൃത സർവകലാശാല ബിരുദം.
● ബിരുദതലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് വേണം (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം മതി).
●2026 ജൂലൈ 1-ന് പ്രായം 25 വയസ്സിൽ കൂടരുത് (നിയമപരമായ ഇളവുകൾ ബാധകം).
സി.യു.ഇ.ടി- പി.ജി പ്രവേശന പരീക്ഷയുടെ സ്കോർ അടിസ്ഥാനമാക്കിയാണ് ചുരുക്കപ്പട്ടിക തയാറാക്കുന്നത് (സി.യു.ഇ.ടി- പി.ജി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 14). തുടർന്ന് കോയമ്പത്തൂരിൽ നടത്തുന്ന അഭിമുഖത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ആകെ 12 സീറ്റ്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് താഴെ പറയുന്ന മികച്ച കരിയർ കണ്ടെത്താം:
ഗവേഷണം: ഇന്ത്യയിലോ വിദേശത്തോ പിഎച്ച്.ഡി ചെയ്യുന്നതിനും ശാസ്ത്രജ്ഞനാകുന്നതിനും മികച്ച അവസരം.
സർക്കാർ സേവനം: യു.പി.എസ്.സി വഴി ഐ.എഫ്.എസിലോ സ്റ്റേറ്റ് ഫേറസ്റ്റ് സർവിസിലോ എത്താം.
എൻ.ജി.ഒകൾ: അന്താരാഷ്ട്ര വന്യജീവി സംരക്ഷണ സംഘടനകളിലും സന്നദ്ധ സംഘടനകളിലും വൈൽഡ് ലൈഫ് മാനേജർ അല്ലെങ്കിൽ കൺസർവേഷനിസ്റ്റ് ആയി പ്രവർത്തിക്കാം.
അക്കാദമിക് മേഖല: സർവകലാശാല, കോളജ് അധ്യാപന ജോലി.
കോയമ്പത്തൂർ ആനക്കട്ടിയിലുള്ള മനോഹരമായ കാമ്പസിലാണ് പഠനം. ഹോസ്റ്റൽ, ജിം, ലൈബ്രറി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.sacon.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.