കിയവ്: ആയുധങ്ങളും പിന്തുണയുമായി കൂടെ നിൽക്കുന്ന പാശ്ചാത്യ ശക്തികൾക്കെതിരെ ആരോപണവുമായി വോളോദിമിർ സെലൻസ്കി. യുക്രെയ്നിൽ പതിച്ച റഷ്യൻ ഡ്രോണുകളും മിസൈലുകളും നിറയെ പാശ്ചാത്യ കമ്പനികൾ നൽകിയ ഭാഗങ്ങളായിരുന്നുവെന്ന് സമൂഹ മാധ്യമ പോസ്റ്റിൽ അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ട് രാത്രികളിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ പതിച്ച ആയുധങ്ങളിലത്രയും പതിനായിരക്കണക്കിന് വസ്തുക്കളാണ് യു.എസ്, യു.കെ, ജർമനി, സ്വിറ്റ്സർലാൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, നെതർലാൻഡ്സ്, തായ്വാൻ, ചൈന എന്നിവിടങ്ങളിൽ നിർമിച്ചവയെന്ന് സെലൻസ്കി പറയുന്നു. 100,688 ഭാഗങ്ങളുണ്ടെന്ന് കൃത്യമായ കണക്കും സമൂഹ മാധ്യമ പോസ്റ്റിൽ നൽകിയിട്ടുണ്ട്.
യുക്രെയ്ന് പുറമെ ചില യൂറോപ്യൻ ശക്തികളും റഷ്യക്കെതിരെ കടുത്ത ഉപരോധം നടപ്പാക്കണമെന്ന സമ്മർദം ശക്തമാക്കുന്നതിനിടെയാണ് പുതിയ ആരോപണമെന്നത് ശ്രദ്ധേയമാണ്. നിലവിൽ യു.എസും യു.കെയുമാണ് യുക്രെയ്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ എത്തിക്കുന്നത്. എന്നാൽ, യു.എസ് കമ്പനികൾ ഉൽപാദിക്കുന്ന വസ്തുക്കൾ യുക്രെയ്നിലുപയോഗിച്ച കെ.എച്ച്-101, ഷാഹിദ് മിസൈലകളുടെ ഭാഗമാണ്. ഡ്രോണുകളിലെയും ഖിൻസാൽ മിസൈലുകളിലെയും സെൻസറുകൾ, ഡ്രോണുകളുടെ സഞ്ചാരം നിയന്ത്രിക്കുന്ന മൈക്രോകമ്പ്യൂട്ടറുകൾ എന്നിവയും പാശ്ചാത്യ നിർമിതമാണ്.
റഷ്യയെയും അവരുടെ യുദ്ധത്തെയും സഹായിക്കുന്നവർക്കെതിരെ പുതിയ ഉപരോധത്തിന് യുക്രെയ്ൻ ഒരുങ്ങുകയാണെന്ന് സെലൻസ്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.