വാഷിങ്ടൺ: ഇറാന്‍റെ തന്ത്രപ്രധാന മേഖലയായ ഖാർഗ് ദ്വീപിൽ കൂടുതൽ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിക്കാനായി തെഹ്‌റാൻ ഒരു കരാറിന് താൽപര്യം കാണിക്കുന്നുണ്ടെങ്കിലും അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ സ്വീകാര്യമല്ലെന്നും ട്രംപ് പറഞ്ഞു. ഹുർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് സഖ്യകക്ഷികളുടെ സഹായവും തേടി.
യുദ്ധം മൂന്നാഴ്ചയിലേക്ക് കടന്നതിനു പിന്നാലെ ഇറാനിൽ യു.എസ് കരയുദ്ധത്തിനു ഒരുങ്ങുന്നതായും സൂചനകളുണ്ട്. ഇതിന്‍റെ ഭാഗമായി
പശ്ചിമേഷ്യയിലേക്ക് 2500 മറീനുകളും ഒരു ആംഫിബിയസ് അസോൾട്ട് കപ്പലും എത്തുന്നുണ്ട്. ജപ്പാനിലുണ്ടായിരുന്ന മറീനുകളാണ് പശ്ചിമേഷ്യയിലേക്ക് തിരിച്ചത്. ഇതോടെ മേഖലയിലെ സംഘർഷം വരുംദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പായി. ഖാർഗ് ദ്വീപ് ആക്രമിച്ചാൽ മേഖലയിലെ യു.എസുമായി ബന്ധപ്പെട്ട എണ്ണ ശുദ്ധീകരണ ശാലകളും ‘ചാരക്കൂമ്പാര’മാക്കി മാറ്റുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്.
അമേരിക്കൻ ആക്രമണങ്ങളിൽ ഖാർഗ് ദ്വീപിന്റെ ഭൂരിഭാഗവും പൂർണമായി തകർത്തെന്നാണ് ട്രംപിന്‍റെ അവകാശവാദം. എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. ചുമ്മ ഒരു രസത്തിനുവേണ്ടി ഇനിയും ഖാർഗ് ആക്രമിച്ചേക്കാം. ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ജീവിച്ചിരിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഹുർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. തങ്ങൾ കടലിടുക്ക് അരിച്ചുപെറുക്കുമെന്ന് പറഞ്ഞ ട്രംപ്, ഹുർമുസ് കടലിടുക്ക് തുറക്കാൻ സഖ്യകക്ഷികളുടെ സഹകരണവും അഭ്യർഥിച്ചു.
ഹുർമുസ് അടച്ചതോടെ പ്രയാസം നേരിടുന്ന രാജ്യങ്ങൾ തങ്ങൾക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. സുരക്ഷയൊരുക്കാൻ ഈ രാജ്യങ്ങളുമായി ഏകോപനം നടത്തും. ഇറാനെ സൈനികമായും സാമ്പത്തികമായും മറ്റ് എല്ലാ രീതിയിലും അമേരിക്ക പരാജയപ്പെടുത്തി. ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ലഭിക്കുന്ന ലോകരാജ്യങ്ങൾ ആ ചാനൽ സംരക്ഷിക്കണമെന്നും തങ്ങൾ അതിന് സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ വിശാലമായ എണ്ണ ശുദ്ധീകരണ ശാലകൾ സ്ഥിതിചെയ്യുന്ന അതി തന്ത്രപ്രധാനമായ മേഖലയാണ് ഖാർഗ്. ഇസ്രായേലും അമേരിക്കയും ഇറാനു നേർക്ക് യുദ്ധം ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഖാർഗിനെ ഇതുവരെ ഉന്നമിട്ടിരുന്നില്ല. ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്ററിലേറെ അകലെ ഹുർമുസിന്റെ വടക്കുപടിഞ്ഞാറായാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ദ്വീപിനേൽക്കുന്ന ഏതൊരു ആഘാതവും ഇറാന്റെ സമ്പദ് വ്യവസ്ഥയെയും ആഗോള എണ്ണ വിപണിയെയും സാരമായി ബാധിക്കും. ലോകത്ത് ഇതുവരെ തെളിയിക്കപ്പെട്ട എണ്ണ ശേഖരത്തിന്റെ 11.8 ശതമാനവും സ്വന്തമായുള്ള ഇറാന്റെ എണ്ണ കയറ്റുമതിയുടെ ആസ്ഥാനമായാണ് ഇത് കണക്കാക്കുന്നത്. രാജ്യത്തെ എണ്ണയുടെ 90 ശതമാനവും പുറത്തേക്കൊഴുകുന്നത് ഈ ദ്വീപു വഴിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.