'ഇത് നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട അനിവാര്യതയുടെ യുദ്ധം, ഇറാനികൾ അവരുടെ മണ്ണ് സംരക്ഷിക്കാൻ പൂർണമായും തയ്യാറാണ്'

തെഹ്റാൻ: ഇറാന്‍റെ എണ്ണയും പ്രകൃതി വാതക സ്രോതസുകളും കൈക്കലാക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുകയുമാണ് യു.എസിന്‍റെ ലക്ഷ്യമെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മൈൽ ബഖായി ആരോപിച്ചു. ഞങ്ങൾ പൂർണമായും നയതന്ത്ര ചർച്ചകളിൽ മുഴുകിയപ്പോൾ അവർ യുദ്ധം നടത്തി. അതിനാൽ ഞങ്ങൾ രാജ്യത്തെ സംരക്ഷിക്കാൻ ഒരൊറ്റ ശബ്ദമാകുന്നു.

നമ്മുടെ പരമാധികാരം ലംഘിക്കുക, നമ്മുടെ ജനങ്ങളെ പരാജയപ്പെടുത്തുക, നമ്മുടെ മാനവികതയെ ദുർബലപ്പെടുത്തുക എന്നിവയാണ് അവരുടെ ലക്ഷ്യം, പക്ഷേ ഇറാനികൾ അവരുടെ മണ്ണ് സംരക്ഷിക്കാൻ പൂർണ്ണമായും തയ്യാറാണ്- അദ്ദേഹം പറഞ്ഞു.

അടുത്ത പരമോന്നത നേതാവിനെ വ്യക്തിപരമായി തിരഞ്ഞെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആഗ്രഹത്തെ അദ്ദേഹം ശക്തമായി വിമർശിച്ചു. നമ്മുടെ ജനങ്ങളുടെ ഇഷ്ടം രാജ്യത്തിന്റെ ഭാവി നിർണയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും അയൽരാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്താൻ ഇറാൻ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ മറ്റ് രാജ്യങ്ങളുടെ കേന്ദ്രങ്ങളെ ഇറാനെതിരെ ആക്രമണം അഴിച്ചുവിടാൻ ഉപയോഗിച്ചാൽ സ്വയം പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ട്. ഈ രാജ്യങ്ങൾക്കെതിരെയുള്ള ശത്രുതാപരമായ നടപടിയായി ഞങ്ങളുടെ പ്രതിരോധ നടപടിയെ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തുർക്കി, സൈപ്രസ്, അസർബൈജാൻ എന്നിവർക്കെതിരായ ആക്രമണങ്ങളിൽ ഇറാന്റെ പങ്കാളിത്തവും അദ്ദേഹം നിഷേധിച്ചു. 'ഈ രാജ്യങ്ങൾക്കെതിരെ ഇറാനിൽ നിന്ന് ഒരു ആക്രമണവും ആരംഭിച്ചിട്ടില്ല. നമുക്കും മറ്റ് രാജ്യങ്ങൾക്കും ഇടയിൽ വിള്ളൽ വീഴ്ത്താൻ ശത്രുക്കൾ ചില ആക്രമണങ്ങൾ നടത്തിയേക്കാമെന്ന് ഞങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഇഷ്ടപ്രകാരം നടക്കുന്ന യുദ്ധമല്ല. നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട അനിവാര്യതയുടെ യുദ്ധമാണിത്'- അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന സായുധ സേനകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ബഖായി വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. നിങ്ങളുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനിൽ ഇതുവരെ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 1255ലെത്തി. 12000പേർക്ക് പരിക്കേറ്റു. എട്ട് മാസം പ്രായമുള്ള കുഞ്ഞ് മുതൽ 88 വയസുകാരൻ വരെ ഇരകളാക്കപ്പെട്ടവരിലുണ്ടെന്ന് ഇറാന്‍റെ ആരോഗ്യ സഹ മന്ത്രി അലി ജഫാരിയൻ വാർത്ത ഏജൻസിയായ അൽ ജസീറയോട് പറഞ്ഞു.

ഇതിൽ 200 ഓളം പേർ സ്ത്രീകളാണ്. ഇറാന് നാല് ഡോക്ടർമാർ ഉൾപ്പെടെ 11 ആരോഗ്യ പ്രവർത്തകരെയും രണ്ട് നഴ്സുമാരെയും മൂന്ന് അടിയന്തര സേനാംഘങ്ങളെയും നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 55 ആരോഗ്യ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.  

Tags:    
News Summary - This is a war of necessity imposed on us; Iranians are fully prepared to defend their land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.