ആരോഗ്യം പ്രധാനം; വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ കർശന നിരീക്ഷണം

വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ സംഘാടകർ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. നൊറോവൈറസ് പോലുള്ള ഉദരരോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് യു.എസ് ഒളിമ്പിക് കമ്മിറ്റി പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വലിയ തോതിലുള്ള രോഗവ്യാപനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടികൾ.

അത്‌ലറ്റുകൾക്കും സ്റ്റാഫുകൾക്കും ശരിയായ ശുചിത്വ ശീലങ്ങളെക്കുറിച്ച് പരിശീലനം നൽകുന്നുണ്ട്. അത്‌ലറ്റുകളുടെ താമസസ്ഥലങ്ങളിലും പൊതുവിടങ്ങളിലും ഹാൻഡ് സാനിറ്റൈസറുകൾ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതികൾ കർശനമായി നിരീക്ഷിച്ച്

ഭക്ഷണശാലകൾ, ജിമ്മുകൾ, ലോക്കർ റൂമുകൾ തുടങ്ങിയ പൊതുവിടങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നു. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ ശരീരോഷ്മാവ് പരിശോധനയും ഹെൽത്ത് സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. മെഡിക്കൽ സംഘങ്ങൾ സദാസമയവും ജാഗ്രതയിലാണ്.

നൊറോവൈറസ് പോലുള്ള ഉദരരോഗങ്ങൾ ആളുകൾ കൂട്ടമായി ഇടപഴകുന്ന സ്ഥലങ്ങളിൽ അതിവേഗം പടരാൻ സാധ്യതയുള്ളവയാണ്. ലോകമെമ്പാടുമുള്ള അത്‌ലറ്റുകളും കാണികളും മാധ്യമപ്രവർത്തകരും ഒത്തുചേരുന്ന ഒളിമ്പിക്സ് വേദികളിൽ ഒരു ചെറിയ രോഗവ്യാപനം പോലും കായികമാമാങ്കത്തിന്റെ നടത്തിപ്പിനെ ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

നൊറോവൈറസ് ബാധിച്ചാൽ സാധാരണയായി 12 മുതൽ 48 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അതിശക്തമായ ഛർദ്ദി (പ്രത്യേകിച്ച് കുട്ടികളിൽ), വയറിളക്കം (കൂടുതലായും മുതിർന്നവരിൽ), വയറുവേദനയും വയറിനുള്ളിലെ കഠിനമായ അസ്വസ്ഥതയും, പനി, തലവേദന, ശരീരവേദന എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. വളരെ കുറഞ്ഞ അളവിൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പോലും ഒരാൾക്ക് രോഗമുണ്ടാകാം. നൊറോവൈറസിന് പ്രത്യേക മരുന്നുകളോ വാക്സിനുകളോ നിലവിലില്ല. അതിനാൽ പ്രതിരോധമാണ് പ്രധാനം.

വിന്റർ ഒളിമ്പിക്സ് പോലുള്ള കായിക മാമാങ്കങ്ങളിൽ നൊറോവൈറസ് ഒരു വലിയ വില്ലനാകുന്നത് പ്രധാനമായും നാല് കാരണങ്ങൾ കൊണ്ടാണ്. നൊറോവൈറസിന് തണുപ്പുള്ള കാലാവസ്ഥയിൽ കൂടുതൽ കാലം അതിജീവിക്കാൻ കഴിയും. വിന്റർ ഒളിമ്പിക്സ് നടക്കുന്നത് മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിലായതിനാൽ, പ്രതലങ്ങളിലും വസ്ത്രങ്ങളിലും ഈ വൈറസ് നശിക്കാതെ ദീർഘനേരം ഇരിക്കും. ഒളിമ്പിക്സ് വില്ലേജുകളിൽ അത്‌ലറ്റുകൾ താമസിക്കുന്നത് ഹോസ്റ്റൽ രീതിയിലുള്ള സംവിധാനങ്ങളിലാണ്. ഡൈനിങ് ഹാളുകൾ, ജിമ്മുകൾ, ലോക്കർ റൂമുകൾ എന്നിവ എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്നു. ഒരാൾക്ക് രോഗം വന്നാൽ ആ മുറിയിലോ പരിസരത്തോ ഉള്ളവർക്ക് അത് വരാൻ സാധ്യത നൂറ് ശതമാനമാണ്.

നൊറോവൈറസ് ബാധിച്ച ഒരാൾ ഛർദ്ദിക്കുമ്പോൾ, ദശലക്ഷക്കണക്കിന് വൈറസ് കണികകൾ വായുവിലേക്ക് പടരും. ഈ കണികകൾ സമീപത്തുള്ള പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കും. കേവലം 10 മുതൽ 20 വരെ വൈറസ് കണികകൾ മാത്രം മതി അടുത്ത ഒരാൾക്ക് രോഗമുണ്ടാക്കാൻ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് ഒരിടത്ത് ഒത്തുചേരുന്നത്. പലയിടങ്ങളിൽ നിന്നുള്ള വൈറസ് വകഭേദങ്ങൾ ഇവിടെ ഒത്തുചേരാനും, പ്രതിരോധശേഷി കുറഞ്ഞവർക്ക് വേഗത്തിൽ രോഗം പിടിപെടാനും ഇത് കാരണമാകുന്നു. 2018ലെ പ്യോങ്‌ചാങ് വിന്റർ ഒളിമ്പിക്സിൽ ഏകദേശം 200ഓളം സെക്യൂരിറ്റി ജീവനക്കാർക്കും അത്‌ലറ്റുകൾക്കും നൊറോവൈറസ് ബാധിച്ചത് വലിയ വാർത്തയായിരുന്നു.

Tags:    
News Summary - Strict monitoring to ensure the health of athletes at Winter Olympics venues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.