കാഠ്മണ്ഡു: നേപ്പാൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വൻ വിജയത്തിലേക്കെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ ജൻ ഇസഡ് പ്രതിഷേധങ്ങളിലൂടെ കെ.പി ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ചതിനുശേഷം നേപ്പാളിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. റാപ്പർ ബാലേന്ദ്ര ഷായു പുതുതായി രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി) വൻമുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, 165 നിയോജകമണ്ഡലങ്ങളിൽ 96 എണ്ണത്തിലും ആർഎസ്‌പി മുന്നിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം നേപ്പാളി കോൺഗ്രസ് 10 സീറ്റിലും മുന്നിട്ട് നിൽക്കുന്നു. തെരെഞ്ഞെടുപ്പ് ഫലം പൂർത്തിയായിട്ടില്ല.
നേപ്പാളിൽ തെരഞ്ഞെടുപ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. ഇരുരാജ്യത്തെയും ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന വിധത്തിൽ ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ശക്തമായ ബഹുമുഖ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് നേപ്പാളിന്റെ പുതിയ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഡൽഹിയിൽ പറഞ്ഞു. നേപ്പാളിൽ സമാധാനം, പുരോഗതി, സുസ്ഥിരതയെയും ഇന്ത്യ എന്നും പിന്തുണച്ചിട്ടുണ്ടെന്നും ഈ തിരഞ്ഞെടുപ്പുകൾക്കായി നേപ്പാൾ സർക്കാരിന്റെ അഭ്യർഥന പ്രകാരം സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത കാലംവരെ കാഠ്മണ്ഡുവിന്റെ മേയറായിരുന്ന ബാലേന്ദ്ര ഷാ, നാല് തവണ പ്രധാനമന്ത്രിയും സി.പി.എൻ-യു.എം.എൽ ചെയർമാനുമായ ഒലിക്കെതിരെ ഝാപ -5 നിയോജകമണ്ഡലത്തിൽ മുന്നിലാണ്. ബാലൻ എന്നറിയപ്പെടുന്ന ഷായ്ക്ക് 6,090 വോട്ടുകൾ ലഭിച്ചപ്പോൾ, ഒലിക്ക് രാവിലെ 10 മണി വരെ 1,248 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.