പ്രതീകാത്മക ചിത്രം 

കായിക വേദിയിലും ഇസ്രായേലിന് തിരിച്ചടി! വൻ പ്രതിഷേധ ഭീഷണിയെത്തുടർന്ന് യൂറോപ്പ് ട്രയാത്ലണിൽ നിന്ന് താരങ്ങളെ ഒഴിവാക്കി

ഡബ്ലിൻ: അയർലൻഡിലെ ഡെറി നഗരത്തിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന 'യൂറോപ്പ് ട്രയാത്ലൺ കപ്പ്' മത്സരത്തിൽ നിന്ന് ഇസ്രായേലി കായികതാരങ്ങളെ ഒഴിവാക്കി. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നീ മൂന്ന് കായിക മത്സരങ്ങൾ തുടർച്ചയായി ഒറ്റ ഘട്ടമായി പൂർത്തിയാക്കുന്ന കഠിനമായ കായികവിനോദമാണ് ട്രയാത്ലൺ. മത്സരത്തിൽ പങ്കെടുക്കാനിരുന്ന ഇസ്രായേൽ താരങ്ങൾക്കെതിരെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി.

കായികതാരങ്ങളുടെയും കളി കാണാനെത്തുന്ന പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് തങ്ങളുടെ അത്‌ലറ്റുകളെ മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഇസ്രായേൽ നാഷണൽ ഫെഡറേഷൻ തന്നെ ഔദ്യോഗികമായി ആവശ്യപ്പെടുകയായിരുന്നു. പ്രാദേശിക സംഘാടകരായ 'നോർത്ത് വെസ്റ്റ് ട്രയാത്ലൺ ക്ലബ്' ഇസ്രായേൽ താരങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനെതിരെ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ഡെറി സിറ്റി കൗൺസിൽ സ്വീകരിച്ച ബഹിഷ്‌കരണം, നിക്ഷേപം പിൻവലിക്കൽ, ഉപരോധം എന്നീ നയങ്ങളുടെ പശ്ചാത്തലത്തിലും, ഫലസ്തീൻ ജനതക്ക് നേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ചും വിവിധ സമാധാന സംഘടനകൾ മത്സരവേദിക്ക് മുന്നിൽ വൻ പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടർന്ന് കായികതാരങ്ങളുടെയും കാണികളുടെയും സുരക്ഷ അപകടത്തിലാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

അതേസമയം, ഇസ്രായേൽ താരങ്ങളെ ഒഴിവാക്കിയത് അവരുടെ മതമോ വംശമോ നോക്കിയല്ലെന്ന് മത്സര സംഘാടകർ വ്യക്തമാക്കി. ഫലസ്തീനിൽ നിരപരാധികളായ ജനങ്ങൾ കടുത്ത ദുരിതം അനുഭവിക്കുമ്പോൾ, അന്താരാഷ്ട്ര കായിക വേദികളിൽ ഇസ്രായേൽ എന്ന രാജ്യത്തെ ഒന്നും സംഭവിക്കാത്ത മട്ടിൽ പ്രതിനിധീകരിക്കാൻ അനുവദിക്കാനാകില്ലെന്നാണ് സംഘാടകരുടെ നിലപാട്. ഇസ്രായേലി താരങ്ങളുടെ പിന്മാറ്റത്തെ ഫലസ്തീൻ അനുകൂല സംഘടനകൾ സ്വാഗതം ചെയ്തപ്പോൾ, കായികരംഗത്ത് രാഷ്ട്രീയം കലർത്തി താരങ്ങളെ വിലക്കിയതിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ കടുത്ത അമർഷം രേഖപ്പെടുത്തി. 

Tags:    
News Summary - Israeli athletes removed from race amid 'safety concerns'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.