'പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു'; തകർത്തതല്ല തകർന്നതാണെന്ന് സർക്കാർ

ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തു. മദ്രസ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്രം പൊളിച്ചുമാറ്റിയതെന്നാണ് ന്യൂനപക്ഷ അവകാശ സംരക്ഷണ സംഘടനകളുടെ ആരോപണം. എന്നാൽ ക്ഷേത്രം തകർത്തിട്ടില്ലെന്നും കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നുവെന്നുമാണ് പാകിസ്താൻ സർക്കാരിന്റെ വിശദീകരണം.

അതേസമയം, പാകിസ്താനിലെ നരോവൽ ജില്ലയിലെ സിരാജ് ഗ്രാമത്തിലുള്ള ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് ആഗസ്റ്റ് 21-ന് തകർന്നത്. ക്ഷേത്രം മനപ്പൂർവ്വം പൊളിച്ചുനീക്കി അവിടെയുള്ള വസ്തുവകകൾ കടത്തിയതായി 'പാകിസ്താൻ മസിഹ് മില്ലത്ത് പാർട്ടി' ആരോപിച്ചു. ക്ഷേത്രത്തോട് ചേർന്നുള്ള ഭൂമി ഒരു മദ്രസയ്ക്ക് പാട്ടത്തിന് നൽകിയിരുന്നെന്നും, അതിന്റെ മറവിലാണ് ഈ അതിക്രമമെന്നും സംഘടന വ്യക്തമാക്കുന്നു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ന്യൂനപക്ഷ അവകാശ സംഘടനയുടെ ചെയർമാൻ അസ്ലം പർവേസ് സഹോത്രയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാബ് അഡീഷണൽ ഹോം സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് സർക്കാർ രംഗത്തെത്തി. ന്യൂനപക്ഷ കാര്യ മന്ത്രി സർദാർ രമേഷ് സിങ് അറോറ പ്രദേശം സന്ദർശിച്ചതായും, കനത്ത മഴയെത്തുടർന്ന് ക്ഷേത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് തകർന്നുവീണതെന്നും സർക്കാർ വ്യക്തമാക്കി. തകർന്ന ഭാഗം എത്രയും പെട്ടെന്ന് പുനർനിർമ്മിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പാകിസ്താനിലെ ഹിന്ദു, സിഖ് ആരാധനാലയങ്ങൾ സംരക്ഷിക്കുന്ന ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡും (ഇ.ടി.പി.ബി) സമാനമായ നിലപാടാണ് സ്വീകരിച്ചത്.

പഴയകാല ചരിത്രമുള്ള ക്ഷേത്രത്തിന് ഔദ്യോഗിക രേഖകളിൽ പ്രത്യേക പേരുകളൊന്നുമില്ലെന്ന് ഇ.ടി.പി.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഭൂമി ആർക്കും പാട്ടത്തിന് നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അതിനിടയിൽ, കഴിഞ്ഞ ജൂലൈയിൽ ഫറൂഖാബാദിലെ 125 വർഷം പഴക്കമുള്ള ശ്രീ ഗുരു സിങ് സഭ സാഹിബ് ഗുരുദ്വാര തകർത്ത സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കും സ്വത്തുക്കൾക്കും മതിയായ സുരക്ഷയൊരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് വിവിധ കോണുകളിൽ നിന്ന് ശക്തമായ ആവശ്യമുയരുന്നുണ്ട്. ക്ഷേത്രം തകർത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ന്യൂനപക്ഷ സംഘടനകളുടെ ആവശ്യം.

Tags:    
News Summary - 'പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു'; തകർത്തതല്ല തകർന്നതാണെന്ന് സർക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.