തെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലെ ഏറ്റവും വലിയ വൈദ്യുത നിലയത്തിന് നേരെ ആക്രമണം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ വേറിട്ട പ്രതിഷേധവുമായി പ്രശസ്ത ഇറാനിയൻ സംഗീതജ്ഞൻ അലി ഗംസാരി. ദമാവന്ദ് പവർ പ്ലാന്റിന് മുന്നിൽ തന്റെ വാദ്യോപകരണമായ താർ വായിച്ചുകൊണ്ടാണ് ഗംസാരി കുത്തിയിരിപ്പ് സമരം നടത്തുന്നത്.
വൈദ്യുതി, ജലം, ഗ്യാസ് തുടങ്ങി അടിസ്ഥാന സേവനങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്താനിടയുള്ള ആക്രമണങ്ങൾക്കെതിരെയുള്ള സമാധാനപരമായ പോരാട്ടമാണിതെന്ന് ഗംസാരി വ്യക്തമാക്കി. "ഞാൻ ഇപ്പോൾ ദമാവന്ദ് വൈദ്യുത നിലയത്തിന് മുന്നിലാണ്. നിങ്ങളും ഇവിടെ ഉണ്ടാകണമെന്ന് എനിക്ക് പറയാനാകില്ല. കാരണം ഇത് ആക്രമണ ഭീഷണി നേരിടുന്ന ഇടമാണ്. എന്റെ സംഗീതം സമാധാനത്തിന് വഴിതുറക്കുമെന്നും വീടുകളിലെ വിളക്കുകൾ അണയാതിരിക്കാൻ സഹായിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു," ഗംസാരി തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
യുദ്ധം ഒരിക്കലും ഒരു രക്ഷാമാർഗമല്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായല്ല താൻ ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിനാബ് സ്കൂളിലുണ്ടായ ദുരന്തത്തിൽ 175 പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം തന്നെ ഏറെ വേദനിപ്പിച്ചെന്നും ഒരു കലാകാരൻ എന്ന നിലയിൽ പ്രതികരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും ഗംസാരി പറഞ്ഞു. ഗംസാരിക്ക് പുറമെ ഹിജാബ് ധരിച്ച ഒരു യുവതി പവർ പ്ലാന്റിന് മുന്നിലിരുന്ന് സെല്ലോ വായിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രംപിന്റെ ഭീഷണിയെത്തുടർന്ന് രാജ്യത്തെ പ്രധാന ഊർജ്ജ നിലയങ്ങൾക്ക് ചുറ്റും മനുഷ്യമതിൽ തീർക്കാൻ ഇറാൻ സർക്കാർ യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർഥികൾ എന്നിവരോട് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെ ഈ കേന്ദ്രങ്ങളിൽ ഒത്തുകൂടാൻ കായിക-യുവജന മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ട്രംപ് ഇറാന് അന്ത്യശാസനം നൽകിയിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ അമേരിക്കൻ സമയം രാത്രി 8 മണിയോടെ കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ഭീഷണി. ഹുർമുസ് തുറന്നില്ലെങ്കില്‍ ഇറാനില്‍ പാലങ്ങളോ പവർ പ്ലാന്റുകളോ ബാക്കിയുണ്ടാകില്ല. ഒരു രാത്രികൊണ്ട് ആ രാജ്യം ഇല്ലാതാകും. ആ രാത്രി ഒരുപക്ഷേ നാളെയാകാം" എന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.