ഇസ്‍ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്തെ കരകയറ്റാൻ വിചിത്ര നിർദേശവുമായി പാക് നേതാവ്. യാചിക്കുന്നതിനു പകരം, ആണവ ബോംബുമായി മറ്റ് രാജ്യങ്ങളുടെ അടുത്ത് ചെന്ന് പണം ആവശ്യപ്പെടാനാണ് തെഹ്‍രീകെ ലബ്ബെയ്ക് പാകിസ്താൻ പാർട്ടി നേതാവ് സഅദ് റിസ്‍വി ആഹ്വാനം ചെയ്തത്. ഈ പാർട്ടി പാകിസ്താനിൽ നിരോധിച്ചതാണ്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
''അവർ പ്രധാനമന്ത്രിയെയും മുഴുവൻ മന്ത്രിമാരെയും സൈനിക മേധാവിയെയും മറ്റ് രാജ്യങ്ങളിലേക്ക് സാമ്പത്തിക സഹായം യാചിക്കാനായി പറഞ്ഞുവിടുകയാണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് എന്റെ ചോദ്യം. അവർ പറയുന്നത് പാകിസ്താന്റെ സമ്പദ്‍വ്യവസ്ഥ അപകടത്തിലാണ് എന്നാണ്. പകരം, ഒരു കൈയിൽ ഖുർആനും മറുകൈയിൽ സ്യൂട്കേസിൽ അണുബോംബുമായി സ്വീഡനിലേക്ക് പോകാൻ ഞാൻ ഉപദേശിക്കുകയാണ്. ലോകം മുഴുവൻ നിങ്ങളുടെ കാൽക്കീഴിൽ വീഴുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്റെ പേര് മാറ്റാം''-എന്നായിരുന്നു തെഹ്‍രീകെ ലബ്ബെയ്ക് നേതാവിന്റെ പ്രസംഗം.
ലാഹോറിലെ റാലിയിൽ പങ്കെടുക്കവെയായിരുന്നു പാക് നേതാവിന്റെ വിവാദ പ്രസംഗം. ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി പാകിസ്താൻ മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തണമെന്നും റിസ്‍വി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.