കാഠ്മണ്ഡു: നേപ്പാളിൽ രാഷ്ട്രീയ അട്ടിമറികൾക്കൊടുവിൽ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിലായി. 2025-ലെ ജെൻ സി പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട നരഹത്യാ കേസിലാണ് നടപടി. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ അധികാരമേറ്റ് മണിക്കൂറുകൾക്കകമാണ് അറസ്റ്റ് നടന്നത്. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭക്താപൂരിലെ ഗുണ്ടുവിലെ സ്വകാര്യ വസതിയില്‍ നിന്നാണ് ഒലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൂര്യബിനായകില്‍ വെച്ചാണ് ലേഖക്കിനെ പിടികൂടിയത്. പ്രക്ഷോഭം ബലാല്‍ക്കാരമായി അടിച്ചമര്‍ത്തുന്നതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രത്യേക കോടതി ജഡ്ജി ഗൗരി ബഹാദൂര്‍ കര്‍ക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ നിര്‍ദേശത്തിലാണ് അറസ്റ്റെന്ന് അധികാരികള്‍ സ്ഥിരീകരിച്ചു. 2025 സെപ്റ്റംബറിൽ നടന്ന യുവാക്കളുടെ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്താൻ ഒലിയും ലേഖകും ഉത്തരവിട്ടതായി കമ്മീഷൻ കണ്ടെത്തി. ബാലേന്ദ്ര ഷായുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ ഈ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു
ശര്‍മ ഒലി, ലേഖക്, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചന്ദ്ര കുബേര്‍ ഖപുങ് എന്നിവര്‍ക്കെതിരെ നേപ്പാള്‍ ദേശീയ പീനല്‍ കോഡ് പ്രകാരം 181,182 ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനിടയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രക്ഷോഭകാലത്തെ ആഭ്യന്തര സെക്രട്ടറി ഗോഖര്‍ണ മണി ദവാദി, സായുധ സേനാംഗം മേധാവി രാജു ആര്യാള്‍, മുന്‍ ദേശീയ അന്വേഷണ ഏജന്‍സി തലവന്‍ ഹുതുരാജ് ഥാപ്പ എന്നിവരടക്കമുള്ള നിരവധി ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.
രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയ നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 9-നാണ് പ്രധാനമന്ത്രിയായിരുന്ന കെ.പി ശര്‍മ ഒലി രാജിവെച്ചത്. 51 പേരാണ് പ്രതിഷേധ പ്രകടനങ്ങളില്‍ കൊല്ലപ്പെട്ടിരുന്നത്. 1,300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ, ആയിരക്കണക്കിന് തടവുകാര്‍ രക്ഷപ്പെടുന്നതിനും പ്രക്ഷോഭം കാരണമായി. കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ലേഖക്കും രാജിവെച്ചിരുന്നു. രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹികമാധ്യമങ്ങള്‍ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.