വാഷിങ് ടൺ: ഇറാന് ആണവായുധങ്ങൾ ലഭിക്കുന്നത് നിലക്കടല ലഭിക്കുന്നതു പോലെയാണെന്നും മടികൂടാതെ ഉപയോഗിക്കുമെന്നും യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്."അവർക്ക് ആണവായുധം ലഭിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അവർക്ക് ആണവായുധം ലഭിക്കുന്നത് നിലക്കടല ലഭിക്കുന്നത് പോലെയാണ്. അവരും അത് ഉപയോഗിക്കും... അവർ ഒരു മടിയും കൂടാതെ അത് ഉപയോഗിക്കും. ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല". വൈറ്റ് ഹൗസിലെ വെടിവെപ്പിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി നിശ്ചയിച്ച തന്റെ പ്രതിനിധി സംഘത്തിന്‍റെ പാകിസ്താന്‍ യാത്ര റദ്ദാക്കിയതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം പുനഃരാരംഭിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താന്‍ അധികൃതരുമായി ചർച്ച നടത്തി ഇസ്‌ലാമാബാദിൽ നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വന്നത്. ഇതോടെ ഇറാൻ-യു.എസ്- ഇസ്രായേൽ യുദ്ധത്തിൽ സമാധാന ചര്‍ച്ചകൾ അനിശ്ചിതത്വത്തിലായി. ഭീഷണിയും ഉപരോധവും തുടരുന്നതിനിടെ യു.എസുമായി ചർച്ചക്ക് തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി.
ഇറാന്റെ ആണവായുധങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കമെണമെന്നാണ് സമാധാന ചർച്ചകൾക്ക് അമേരിക്ക മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. ഇറാന്റെ 400 കിലോഗ്രാം (880 പൗണ്ട്) ഉയർന്ന യുറേനിയം ശേഖരം കസ്റ്റഡിയിലെടുക്കാനും യു.എസ് ആഗ്രഹിക്കുന്നുണ്ട്.
ഈ ആവശ്യങ്ങൾ ഇറാൻ നിരസിച്ചു. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം യു.എസ് പിൻവലിക്കുന്നതുവരെ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽനീക്കത്തിന് നിയന്ത്രണങ്ങൾ നിലനിർത്തുമെന്ന നിലപാടിൽ നിന്ന് പിന്മാറാനും ഇറാൻ തയ്യാറാല്ല. എന്നാൽ ഒരു കരാറിലെത്തുന്നതുവരെ ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് പറയുന്നു. ഉപരോധങ്ങളിൽ ഇളവ് നൽകണമെന്നാണ് ഇറാന്‍റെ മറ്റൊരു ആവശ്യം. യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ഏകദേശം 270 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.
അതേസമയം മേഖലയിൽ സമാധാനം ഉറപ്പാക്കാനായി ചർച്ചയ്ക്ക് ശ്രമം തുടരുമെന്ന് പാകിസ്താന്‍ വ്യകതമാക്കി. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുമായി പാകിസ്താനാണ് മധ്യസ്ഥത വഹിച്ചുവരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും സംയുക്തമായി ഇറാനിൽ വ്യോമാക്രണം ആരംഭിക്കുകയായിരുന്നു. ആക്രണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കം കൊല്ലപ്പെട്ടു. തുടർന്ന് ഇറാൻ ശക്തമായി തിരിച്ചിടിക്കുകയായിരുന്നു. ഇസ്രായേലിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്കും ആസ്തികള്‍ക്കും നേരെ ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചു. ലോകത്ത് എണ്ണ വ്യാപാരത്തിന്‍റെ 20 ശതമാനത്തിലധികം നടക്കുന്ന ഹുർമുസ് കടലിടുക്കും ഇറാൻ അടച്ചു. ഇതോടെയാണ് ഇന്ധന പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മാത്രമല്ല യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചുവീഴ്ത്തിയതടക്കം യു.എസിന് കനത്ത നഷ്ടവും യുദ്ധത്തിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.