വാഷിങ്ടൺ: ലോകം കണ്ട ഏറ്റവും വലിയ ലൈംഗിക അതിക്രമത്തിന്‍റെ വിവരങ്ങൾ ഉൾപ്പെടുന്ന എപ്സ്റ്റീൻ ഫയലിന്‍റെ വിവരങ്ങൾ സുതാര്യതയോടെ പുറം ലോകത്തെത്തിക്കണമെന്ന ആവശ്യവുമായി അതിജീവിതകൾ. ഞായറാഴ്ച യു.എസിൽ നടന്ന സൂപ്പർ ബൗൾ സൺഡേ ഇവന്‍റിൽ വെച്ചാണ് അതിജീവിതമാർ തങ്ങളുടെ ആവശ്യം വിഡിയോ സന്ദേശത്തിലൂടെ ഉന്നയിച്ചത്.
പരിപാടിയിൽ വേൾഡ് വിത്തൗട്ട് എക്സ്പ്ലോയിറ്റേഷൻ എന്ന അഭിഭാഷക സംഘടന പുറത്തിറക്കിയ വീഡിയോയിൽ തങ്ങൾക്കൊപ്പം നിൽക്കണമെന്ന് അതിജീവിതമാർ യു.എസ് ജനതയോട് അഭ്യർഥിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തു വിടണമെന്ന് അതിജീവിതമാർ യു.എസ് അറ്റോണി ജനറൽ പാം ബോണ്ടിയോട് ആവശ്യപ്പെട്ടു.
പരിപാടിയുടെ വേദിയിൽ പ്രദർശിപ്പിച്ച വിഡിയോയിൽ അതിജീവിതമാർ ഓരോരുത്തരായി വന്ന് സംസാരിച്ചു. ഒപ്പം തങ്ങളുടെ ചെറുപ്പത്തിലെ ഫോട്ടോയും പ്രദർശിപ്പിച്ചു. ജസ്റ്റിസ് ഡിപ്പാർട്മെന്‍റിൽ പൊതുജന സമ്മർദ്ദം ചെലുത്തുന്നതിനു വേണ്ടിയാണ് നാഷനൽ ഫുട്ബോൾ ലീഗിന്‍റെ ചാമ്പ്യൻഷിപ്പ് മത്സരവും യു.എസ് ടെലിവിഷനിലെ ഏറ്റവും വലിയ പരിപാടിയുമായ സൂപ്പർ ബൗൾ തെരഞ്ഞെടുത്തത്.
ഏകദേശം രണ്ട് പതിറ്റാണ്ട് പഴക്കമുള്ളതാണ് എപ്സ്റ്റീന്‍റെ ക്രൂരകൃത്യങ്ങളുടെ ചരിത്രം. 2005ൽ 14 വയസുകാരിയുടെ മാതാപിതാക്കൾ മകളെ എപ്സ്റ്റീന്‍റെ പാം ബീച്ചിൽ വെച്ച് പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ 35ഓളം കുട്ടികളെ 200ഉം 300 ഡോളർ നൽകി മസാജിന് വേണ്ടി എപ്സ്റ്റീൻ ഉപയോഗിച്ചു എന്ന് കണ്ടെത്തി. പ്രായപൂർത്തയാകാത്ത കുട്ടികളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയതിന് ഇയാളെ 2008-09 കാലയളവിൽ ജയിലടച്ചു. 2019 ലൈംഗിക മനുഷ്യക്കടത്തിന് വീണ്ടും അറസ്റ്റിലായ ഇയാൾ അതേ വർഷം ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.എന്നാൽ എപ്സ്റ്റീൻ മരിച്ചിട്ടില്ല എന്ന തരത്തിൽ അഭ്യൂഹങ്ങളും നില നിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.