ഇറാഖില്‍ സ്ഫോടന പരമ്പര; 88 മരണം

ബഗ്ദാദ്: ഇറാഖിലെ നാലിടങ്ങളില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 88 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബഗ്ദാദിലെ ശിയാ മേഖലയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. കാര്‍ബോംബ് സ്ഫോടനത്തില്‍ 61പേരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ മേഖലയിലെ സദ്ര്‍ നഗരത്തിലെ ചന്തയില്‍  ബുധനാഴ്ച രാവിലെ 10 മണിക്കായിരുന്നു സ്ഫോടനം. 82 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കൂടുതല്‍ പേരുടെ നില  ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.

കാര്‍ബോംബ് സ്ഫോടനത്തിനു പിന്നാലെ മൂന്നുപ്രവിശ്യകളില്‍ നടന്ന സ്ഫോടനപരമ്പരകളില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങള്‍ക്കു പിന്നിലും ഐ.എസ് ആണെന്നു കരുതുന്നു.  അന്‍ബാര്‍ പ്രവിശ്യയില്‍ ഐ.എസ് ചാവേറാക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപോര്‍ട്ടുണ്ട്. ഇറാഖിലെ ശിയാ ഭൂരിപക്ഷമുള്ള മേഖലയില്‍ ആക്രമണങ്ങള്‍ പതിവാണ്. സദ്ര്‍ നഗരം മുമ്പും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് സാക്ഷിയായിരുന്നു.

ഇറാഖിന്‍െറ പടിഞ്ഞാറന്‍ മേഖല ഇപ്പോഴും ഐ.എസിന്‍െറ പിടിയിലാണ്. സ്ഫോടനത്തെ തുടര്‍ന്ന് രോഷാകുലരായ ജനങ്ങള്‍ സംഭവത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് ആരോപിച്ചു. സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതക്ക് എപ്പോഴും ഇരയാക്കപ്പെടുന്നത് നിരപരാധികളാണ്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണെന്ന് ഇറാഖിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ശിയാമേഖലകളില്‍ ആഴ്ചകള്‍ക്കിടെ നടന്ന രണ്ട്  ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ഐ.എസ് ഏറ്റെടുത്തിരുന്നു. ഭരണം സമ്പൂര്‍ണ പരാജയമായ ഇറാഖില്‍ സുസ്ഥിരതയും ഭരണ പരിഷ്കരണവുമാവശ്യപ്പെട്ട് ശിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്‍െറ നേതൃത്വത്തില്‍  ഭരണ സിരാകേന്ദ്രമായ ഗ്രീന്‍ സോണ്‍ കൈയേറി ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പാര്‍ലമെന്‍റിലേക്കും മന്ത്രാലയങ്ങളിലേക്കും നടത്തിയ പ്രകടനവും കുത്തിയിരിപ്പും പിന്നീട് നിര്‍ത്തിവെച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.